കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ മാനനഷ്ടക്കേസ് നൽകി ഗവർണർ സി വി ആനന്ദ ബോസ്. മമതയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെയാണ് ഗവർണർ കൊൽക്കത്ത ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. രാജ്ഭവനിൽ അടുത്തിടെ നടന്ന ചില സംഭവങ്ങൾ കാരണം സ്ത്രീകൾ രാജ്ഭവനിലേക്ക് പോകാൻ പേടിക്കുന്നുവെന്നായിരുന്നു മമതയുടെ വിവാദ പരാമർശം.
അതേസമയം, സമാന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയ ചില തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയും ഗവർണർ കേസ് നൽകിയിട്ടുണ്ട്. ജനപ്രതിനിധികൾ എന്ന നിലയിൽ കുറച്ചെങ്കിലും മാന്യത പുലർത്തണമെന്നും ഇത്തരം നിലവാരമില്ലാത്ത പരാമർശങ്ങൾ ഒഴിവാക്കുകയാണ് വേണ്ടതെന്നും മമതയ്‌ക്ക് ഗവർണർ മറുപടി നൽകിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിൽ നടന്ന ഒരു ഭരണതല യോഗത്തിനിടെയായിരുന്നു ഗവർണർക്കെതിരായ മമതയുടെ അധിക്ഷേപ പരാമർശം. രാജ്ഭവനിലെ ജീവനക്കാരി ഗവർണർക്കെതിരെ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മമതയുടെ ആരോപണം. അതേസമയം, ബംഗാളിൽ മമത സർക്കാരും ഗവർണറും തമ്മിൽ പോര് തുടരുന്നതിനിടെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.