തെലങ്കാന: മുസ്ലീങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു പാർട്ടി കോൺഗ്രസാണെന്ന് തെലങ്കാന കോൺഗ്രസ് നേതാവ് റഷീദ് ഖാൻ (Congress Leader Rashid Khan). ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കി മാറ്റാൻ ഒരിക്കലും അനുവദിക്കില്ലെന്നും,
ആർഎസ്എസും, വിഎച്ച്പിയും, പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാനാണ് ശ്രമിക്കുന്നതെന്നും, അതാണ് അവരുടെ സ്വപ്നമെന്നും റഷീദ് ഖാൻ ആരോപിച്ചു.
റഷീദ് ഖാന്റെ വാക്കുകൾ ഇങ്ങനെ:
“ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇന്ത്യയെ ഒരു ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാൻ അനുവദിക്കില്ല. ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കണമെന്നുള്ള നരേന്ദ്ര മോദി, അമിത് ഷാ, യോഗി ആദിത്യനാഥ്, ആർഎസ്എസ്, വിഎച്ച്പി, ബജ്രംഗ്ദൾ തുടങ്ങിയവരുടെ സ്വപ്നങ്ങൾ നടക്കാൻ പോകുന്നില്ല. ഇന്ത്യയിൽ മുസ്ലീങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു പാർട്ടി കോൺഗ്രസ് ആണെന്നും’ റഷീദ് ഖാൻ പറഞ്ഞു.
അതേസമയം റഷീദ് ഖാന്റെ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും തെലങ്കാന എംഎൽഎയുമായ ടി.രാജ സിങ് രംഗത്തെത്തി. റഷീദ് ഖാനെ പോലെ ഉള്ളവരാണ് ഹിന്ദു രാഷ്‌ട്രം എന്ന സ്വപ്നത്തിന് വേണ്ടി പ്രവർത്തിക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് രാജ സിങ് ആരോപിച്ചു. ഉത്തർപ്രദേശ് ഷിയ വഖഫ് ബോർഡ് മുൻ ചെയർമാനായിരുന്ന വസീം റിസ്‌വി ഹിന്ദുമതം സ്വീകരിച്ചതിനെതിരേയും റഷീദ് ഖാൻ വിമർശനം ഉന്നയിച്ചിരുന്നു. വസിം റിസ്‌വി ഹിന്ദു മതത്തിലേക്ക് മതപരിവർത്തനം നടത്തി ഇസ്ലാമിനെ അപമാനിച്ചിരിക്കുകയാണെന്നും, റിസ്‌വിയെ കൊല്ലുന്നവർക്ക് 25 ലക്ഷം പാരിതോഷികം നൽകുമെന്നും റഷീദ് ഖാൻ പ്രഖ്യാപിച്ചിരുന്നു.