ന്യൂയോർക്ക്: വാട്സപ്പ് ഡേറ്റ പ്രൈവസിയുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങൾക്കൊടുവിൽ പ്രതികരണവുമായി പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ വാട്സപ്പ്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വാട്സപ്പ് ഇക്കാര്യങ്ങൾ അറിയിച്ചത്. സ്വകാര്യ മെസേജുകൾ വായിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും ഫോൺ കോണ്ടാക്ടുകൾ ഫേസ്ബുക്കുമായി പങ്കുവെക്കില്ലെന്നും വാട്സപ്പ് വ്യക്തമാക്കി. ആരൊക്കെ വിളിക്കുന്നു എന്നോ മെസേജ് ചെയ്യുന്നു എന്നോ വാട്സപ്പ് കണക്കെടുക്കാറില്ലെന്നും, മെസേജുകൾ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിലൂടെ സുരക്ഷിതമാണെന്നും വാട്സപ്പ്. അതേസമയം വാട്സപ്പിനോ ഫേസ്ബുക്കിനോ ഉപഭോക്താവിൻ്റെ ലൊക്കേഷൻ കാണാൻ കഴിയില്ല. അതിനും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷ ഉണ്ട്. ഫോൺ കോണ്ടാക്ടുകൾ ഫേസ്ബുക്കുമായി പങ്കുവെക്കുന്നില്ല.
കോണ്ടാക്ട് പെർമിഷൻ ചോദിക്കുന്നത് അഡ്രസ് ബുക്കിലെ മറ്റ് വാട്സപ്പ് ഉപഭോക്താക്കളെ തിരിച്ചറിയാൻ മാത്രമാണ്. ഗ്രൂപ്പുകൾ സ്വകാര്യമായി തുടരും എന്നിങ്ങനെയാണ് വാട്സപ്പ് വിശദീകരിക്കുന്നത്. മെസേജുകൾക്ക് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉള്ളതിനാൽ അവ സുരക്ഷിതമാണെന്ന് കഴിഞ്ഞ ദിവസവും വാട്സപ്പ് വ്യക്തമാക്കിയിരുന്നു.വാട്‌സ്ആപ്പ് പ്രൈവസി പോളിസി പുതുക്കുന്നുവെന്ന അറിയിപ്പ് നല്‍കിയതിന് പിന്നാലെ ആപ്ലിക്കേഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായിരുന്നു. മറ്റ് മെസേജിംഗ്. ആപ്ലിക്കേഷനുകളിലേക്ക് ആളുകള്‍ മാറിതുടങ്ങിയിട്ടുണ്ട്. മെസേജിംഗ് ആപ്ലിക്കേഷനുകളായ സിഗ്നല്‍, ടെലഗ്രാം അടക്കമുള്ളവയുടെ ഡൗണ്‍ലോഡിംഗില്‍ വര്‍ധനവ് ഉണ്ടായി.