കൊല്ലം : ഭക്ഷണം കഴിച്ച ശേഷം കൈകഴുകാൻ വെള്ളം കോരി നൽകിയില്ലെന്നാരോപിച്ച് മകൻ ഉമ്മയുടെ കൈ തല്ലിയൊടിച്ചു. സംഭവത്തിൽ ഉമ്മയുടെ പരാതിയിൽ മകൻ കൊല്ലം കടയ്ക്കൽ സ്വദേശി നസറുദ്ദീനെ (45) ജാമ്യമില്ലാത്ത വകുപ്പ് ചേർത്ത് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടുങ്ങൽ സ്വദേശി കുൽസം ബീവിയുടെ ഇടതുകൈയ്യാണ് ഇക്കഴിഞ്ഞ 16ന് മകൻ വിറകുകൊള്ളികൊണ്ട് തല്ലിയൊടിച്ചത്.
16 ന് വൈകുന്നേരം നാലരയോടെ വീട്ടിലെത്തിയ നസറുദ്ദീൻ ഭക്ഷണം വിളമ്പി നൽകാൻ ആവശ്യപ്പെട്ടു. പിന്നാലെ ഇറച്ചിക്കറിയിൽ നെയ്യ് കൂടുതലാണെന്നു പറഞ്ഞ് ഇയാൾ ഉമ്മയെ അസഭ്യം പറഞ്ഞു. ഇതിന് ശേഷം കട്ടിലിൽ നിന്ന് വലിച്ചിഴച്ച് ഉമ്മയെ കിണറ്റിൻ കരയിൽ കൊണ്ടുചെന്ന് വെള്ളം കോരി നൽകാൻ ആവശ്യപ്പെട്ടു. വെള്ളം എത്തിക്കാൻ താമസിച്ചു എന്നു പറഞ്ഞാണ് ഇയാൾ ഉമ്മയെ അക്രമിച്ചത്. വീട്ടിലെ വസ്തുക്കളും ഇയാൾ തകർത്തു.