ദില്ലി : ആന്റി ഡോപിംഗ് ചട്ടലംഘനത്തെ തുടർന്ന് ഗുസ്തി താരം ബജരംഗ് പൂനിയയുടെ സസ്പെൻഷൻ നീട്ടി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി. പരിശോധനയ്ക്കായി യഥാസമയം മൂത്ര സാമ്പിളുകൾ താരം സമർപ്പിക്കാത്തതിനാലാണ് നടപടി. സാമ്പിളുകൾ ഹാജരാകാനുള്ള നാഡയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ പൂനിയ അവഗണിക്കുകയായിരുന്നു. അതേസമയം സാമ്പിളുകൾ നൽകാനും യഥാസമയം അത് നൽകാൻ വീഴ്ച വരുത്തിയതിൽ മതിയായ വിശദീകരണം നൽകാനും പൂനിയക്ക് ജൂലൈ 11 വരെ സമയം നൽകിയിട്ടുണ്ട്. തുടർന്നും വീഴ്ച തുടർന്നാൽ താരത്തിന് അടുത്തിരിക്കുന്ന പാരീസ് ഒളിമ്പിക്സ് നഷ്ടമാകും.
നാഡ പരിശോധനയ്ക്ക് ഉപയോഗിക്കുന്നത് കാലാവധി കഴിഞ്ഞ കിറ്റുകളാണെന്നും അതിനാൽ സാമ്പിളുകൾ നൽകാൻ സാധിക്കില്ലെന്നും പൂനിയ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പൂനിയയുടെ ആരോപണം അടിസ്ഥാനരഹിതമാണ് എന്ന് നാഡ വിശദീകരിച്ചിരുന്നു.