ദില്ലി വിമാനത്താവളത്തിലെ മേൽക്കുര തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലും മേൽക്കൂര തകർന്നുവീണ് അപകടം. മേൽക്കൂരയുടെ മുകളിൽ കെട്ടിക്കിടന്ന വെള്ളം പുറത്തേക്ക് വിടാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. യാതക്കാരെ പിക്കപ്പ് ചെയ്യുന്ന സ്ഥലത്തെ മേൽക്കൂരയാണ് തകർന്നത്. സംഭവത്തിൽ സിവിൽ എവിയേഷൻ മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കനത്ത കാറ്റിലും മഴയിലും ദില്ലി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. 2009 ൽ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നത് എന്നാണ് വിവരം. ആറുപേർക്ക് അപകടത്തില്‍ പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തെതുടര്‍ന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു. വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം നഷ്ടപരിഹാരം നൽകുമെന്നും അപകടത്തിൽ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.