ദില്ലി: കശ്മീർ പണ്ഡിറ്റുകളുടെ ദുരിതകഥ പറഞ്ഞ ‘ദി കശ്മീർ ഫയൽസ്’ (The Kashmir Files) എന്ന ചിത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ചിത്രത്തിന്റെ സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്നിഹോത്രി, വിവേകിന്റെ ഭാര്യയും നടിയുമായ പല്ലവി ജോഷി, നിര്‍മ്മാതാവ് അഭിഷേക് എന്നിവര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
സിനിമയെയും സിനിമ പ്രവർത്തകരെയും മോദി പ്രശംസിച്ചു. കശ്മീര്‍ ഫയല്‍സ് ടീം പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രം പറയുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
തൊട്ടാൽ പൊള്ളുന്ന വിഷയതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ രണ്ട് തട്ടിലായിരുന്നു. കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. മുസ്ളിം സംഘടനകളുടെ ഫത്വ, എതിര്‍പ്പുകള്‍, ഒട്ടേറെ നിയമ തടസങ്ങള്‍, പടര്‍ന്നു പിടിച്ച കോവിഡ് എല്ലാ തടസ്സങ്ങളേയും അതിജീവിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയത്.