ദില്ലി: വാട്ട്‌സ്‌ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തില്‍ പ്രതിഷേധിച്ച് ഉപഭോക്താക്കള്‍ കൂട്ടത്തോടെ സിഗ്‌നല്‍ അടക്കമുള്ള ആപ്ലിക്കേഷനുകളിലേക്ക് കളം മാറിയതോടെ പുതിയ തന്ത്രവുമായി വാട്ട്‌സ്‌ആപ്പ്. ഉപഭോക്താക്കളുടെ സന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി തുടരുമെന്നാണ് വാട്ട്‌സ്‌ആപ്പ് ഇപ്പോൾ വ്യക്തമാക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് കാണാന്‍ കഴിയും വിധം ഓരോരുത്തരുടെയും വാട്ട്‌സ്‌ആപ്പില്‍ സ്റ്റാറ്റസ് ഇട്ടാണ് കമ്ബനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നാല് കാര്‍ഡുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങള്‍ ഉപഭോക്താവിന്റെ സ്വകാര്യതയെ മാനിക്കുന്നു, വാട്സ്‌ആപ്പിന് ഉപഭോക്താവിന്റെ മെസേജുകളോ ഫോണ്‍ കോളുകളോ വായിക്കാനോ കേള്‍ക്കാനോ സാധിക്കുന്നില്ല, ഉപഭോക്താവ് പങ്കുവെക്കുന്ന ലൊക്കേഷന്‍ വാട്സ്‌ആപ്പിന് കാണാന്‍ സാധിക്കില്ല, ഫേസ്ബുക്കുമായി ഉപഭോക്താവിന്റെ കോണ്‍ടാക്‌ട്ടുകള്‍ പങ്കുവെക്കിലെന്നുമാണ് വാട്സ്‌ആപ്പ് നല്‍കുന്ന ഉറപ്പ്.
അതേസമയം സ്വകാര്യതാ നയം നടപ്പാക്കുന്നത് നീട്ടിവെച്ചതായി കഴിഞ്ഞ ദിവസം വാട്സ്‌ആപ്പ് അറിയിച്ചിരുന്നു. മെയ് മാസം 15 വരെ പുതിയ നയം നടപ്പാക്കില്ല. പുതിയ നയം സംബന്ധിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ ഉള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി എടുക്കുമെന്നുമായിരുന്നു അറിയിച്ചിരുന്നത്.