ദില്ലി : നേരത്തെ നിരോധിച്ച 59 ചൈനീസ് ആപ്പുകളുടെ ക്ലോണ്‍ പതിപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ക്ലോണ്‍ പതിപ്പുകള്‍ പ്ലേസ്‌റ്റോറില്‍ ഉള്‍പ്പെടെ ലഭ്യമായ സാഹചര്യത്തിലാണ് നിരോധിച്ച് കൊണ്ടുള്ള നടപടി. ഐ ടി മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത് . നിരോധിത ക്ലോൺ അപ്ലിക്കേഷനുകളിൽ ടിക് ടോക്ക് ലൈറ്റ്, ക്യാം സ്കാനർ അഡ്വാൻസ് എന്നിവ ഉൾപ്പെടുന്നു. ഇത് സംബന്ധിച്ച
ഉത്തരവ് വെള്ളിയാഴ്ചയാണ് പുറപ്പെടുവിച്ചത് . ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് ഇതിനകം നിയമങ്ങൾ കർശനമാക്കിയിട്ടുള്ള സമയത്താണ് കേന്ദ്രം തീരുമാനം എടുത്തത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കേന്ദ്ര പൊതു ധനകാര്യ ചട്ടങ്ങൾ 2017 ഭേദഗതി ചെയ്ത് ചൈനീസ് കമ്പനികൾക്ക് ഇന്ത്യൻ പൊതുസംഭരണത്തിന്റെ ഭാഗമാകുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പുറമേ ചൈനീസ് ബന്ധമുള്ള 275 ആപ്പുകള്‍ കൂടി നിരോധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഡാറ്റാ ചോര്‍ച്ച ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയ ആപ്പുകളുടെ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആപ്പുകളാണ് ഇവയെന്നാണ് സര്‍ക്കാരിന്റെ നിഗമനം.
പബ്ജി, സിലി, റെസ്സോ, അലിഎക്സ്പ്രസ്, യൂ ലൈക്ക് തുടങ്ങിയ ആപ്പുകള്‍ പട്ടികയിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് ടെക് ഭീമന്‍മാരായ മെയ്തു, എല്‍.ബി.ഇ ടെക്, പെര്‍ഫക്ട് കോര്‍പ്, സിന കോര്‍പ്പ്, നെതീസ് ഗെയിംസ്, സൂസൂ ഗ്ലോബല്‍ തുടങ്ങിയവയും പട്ടികയിലുണ്ടെന്നാണ് വിവരം.
ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും ഭീഷണിയാകുന്ന തരത്തില്‍ ഈ ആപ്ലിക്കേഷനുകളില്‍ നിന്ന് ചൈനയിലേക്ക് വിവരകൈമാറ്റങ്ങള്‍ നടക്കുന്നുണ്ടോയെന്ന് കൂടി സര്‍ക്കാര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.