ആഞ്ഞടിച്ച ബെറില്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കരീബിയയില്‍ കുടുങ്ങിയ ട്വന്റി- 20 ലോക ചാമ്പ്യന്മാരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഒടുവില്‍ നാട്ടിലേക്ക് പുറപ്പെട്ടു. ബിസിസിഐ ഒരുക്കിയ പ്രത്യേക വിമാനത്തിലാണ് ടീമംഗങ്ങള്‍ ടി20 ലോകകപ്പുമായി ഇന്ത്യയിലേക്ക് തിരിച്ചു. ബിസിസിഐ ജനറല്‍ സെക്രട്ടറി ജയ്ഷ, സപ്പോര്‍ട്ട് സ്റ്റാഫുകള്‍, കളിക്കാരുടെ കുടുംബം, ബിസിസിഐ അധികൃതര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവരാണ് വിമാനത്തിലുള്ളത്. ഞായറാഴ്ച നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന ടീം ബെറില്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബാർബഡോസ് വിമാനത്താവളം അടച്ചതിനാൽ അവിടെ തുടരുകയായിരുന്നു. നാളെ അതിരാവിലെ വിമാനം ദില്ലിയിൽ ലാൻഡ് ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്ന ഇന്ത്യൻ ടീം അദ്ദേഹത്തോടൊപ്പം പ്രഭാത ഭക്ഷണം കഴിക്കും. അതിനുശേഷം വിജയാഘോഷങ്ങള്‍ക്കായി മുംബൈയിലേക്ക് പറക്കും. മുംബൈ മുതല്‍ വാംഖഡെ സ്റ്റേഡിയംവരെ ടീം വിജയാഘോഷ പ്രകടനം നടത്തും. വാംഖഡെ സ്റ്റേഡിയത്തിലേക്ക് ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് ബസ് പരേഡ്. സ്റ്റേഡിയത്തിനകത്തും ആഘോഷങ്ങളുണ്ട്. വൈകുന്നേരത്തോടെ ടീം സ്‌റ്റേഡിയത്തില്‍ നിന്ന് മടങ്ങും. ടീമിനെ വരവേല്‍ക്കാനായി വിപുലമായ ഒരുക്കങ്ങളാണ് മുംബൈയിലുള്ളത്.