ദില്ലി: യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി യുക്രൈന്‍. കൊല്ലപ്പെട്ടതില്‍ അതിയായ ദുഖം രേഖപ്പെടുത്തുന്നെന്ന് ഇന്ത്യയിലെ യുക്രൈന്‍ (Ukraine) സ്ഥാനപതി ഡോ. ഇഗൊര്‍ പൊലിഖ പറഞ്ഞു.
‘രജപുത്രര്‍ക്കെതിരെ മുഗളന്മാര്‍ സംഘടിപ്പിച്ച കൂട്ടക്കൊല പോലെയാണിത്. ബോംബാക്രമണവും ഷെല്ലാക്രമണവും നിര്‍ത്താന്‍ പുടിനെതിരെ എല്ലാ വിഭവങ്ങളും ഉപയോഗിക്കണമെന്ന് ഞങ്ങള്‍ ഓരോ തവണയും, മോദി ഉള്‍പ്പെടെ സ്വാധീനമുള്ള എല്ലാ ലോക നേതാക്കളോടും ആവശ്യപ്പെടുന്നു’- അദ്ദേഹം വ്യക്തമാക്കി. നേരത്തെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ഷെല്ലിങ്ങും ബോബാക്രമണങ്ങളും നടന്നത്. ഇപ്പോള്‍ ജനവാസ മേഖലകളിലേക്കും അത് വ്യാപിച്ചിരിക്കുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി നവീൻ ശേഖരപ്പയുടെ കുടുംബവുമായി സംസാരിച്ച് ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി. നവീന്റെ മരണത്തിൽ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി. ഇന്ന് വൈകീട്ടോടെയാണ് നവീന്റെ പിതാവുമായി അദ്ദേഹം ഫോണിൽ സംസാരിച്ചത്.
ഇന്ന് രാവിലെയോടെയാണ് ഖാർകീവിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടത്. എന്നാൽ ഇക്കാര്യം വൈകീട്ടോടെയാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ വിവരം പുറത്തുവിടുകയായിരുന്നു.