മുംബൈ : സീനിയർ താരങ്ങളായ രോഹിത് ശര്‍മ്മയ്ക്കും വിരാട് കോഹ്ലിക്കും പിന്നാലെ അന്താരാഷ്ട്ര ട്വന്‍റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. ട്വന്‍റി 20 ലോകകപ്പിൽ മുത്തമിട്ട ശേഷമാണ് ജഡേജയുടെ വിരമിക്കൽ പ്രഖ്യാപനം. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം തന്റെ തീരുമാനമറിയിച്ചത്. അതേസമയം ടെസ്റ്റ് , ഏകദിന ഫോർമാറ്റുകളിലും ഐപിഎല്ലിലും താരം തുടർന്നും കളിക്കും
”നന്ദി നിറഞ്ഞ ഹൃദയത്തോടെ, ടി20 രാജ്യാന്തര മത്സരങ്ങളോട് ഞാൻ വിടപറയുന്നു. അഹങ്കാരത്തോടെ കുതിക്കുന്ന ഉറച്ച കുതിരയെ പോലെ, ഞാൻ എപ്പോഴും എന്‍റെ രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ചത് നൽകിയിട്ടുണ്ട്. മറ്റ് ഫോർമാറ്റുകളിൽ അത് ഇനിയും തുടരും. ടി20 ലോകകപ്പ് വിജയിക്കുകയെന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു, എന്‍റെ ടി20 അന്താരാഷ്ട്ര കരിയറിന്‍റെ ഏറ്റവും ഉന്നതിയിലാണ് ഇപ്പോഴുള്ളത്. ഓർമ്മകൾക്കും സന്തോഷങ്ങൾക്കും അചഞ്ചലമായ പിന്തുണയ്ക്കും നന്ദി” – ജഡേജ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
2009 ൽ ടീമിലെത്തിയ ജഡേജ പിന്നീട് ടീമിന്റെ സ്റ്റാർ ഓൾ റൗണ്ടറായി മാറുകയായിരുന്നു. 74 ടി 20 മത്സരങ്ങള്‍ കളിച്ച ജഡേജ 54 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 515 റണ്‍സും അടിച്ചുകൂട്ടി.