ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒരാളെ പോലും അറസ്റ്റ് ചെയ്യാതെ (Police) പോലീസ്. അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടും പോലീസ് അറസ്റ്റ് വൈകിപ്പിക്കുന്നത് കേസിൽ ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
കൊലപാതകത്തില്‍ 12 പേരുണ്ടെന്നാണ് നിലവിലുള്ള വിവരം. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും നിര്‍ണായകമായ ചില സൂചനകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും എ.ഡി.ജി.പി വിജയ് സാഖറെ വ്യക്തമാക്കിയിരിന്നു.
ഇന്നലെ രാവിലെ 6.30നാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. രഞ്ജിത്തിന്റെ വീട്ടിലേക്ക് അക്രമി സംഘം ഇരച്ചുകയറി മാതാവിന്റെയും ഭാര്യയുടേയും മകളുടേയും മുന്നിലിട്ട് കുത്തിക്കൊല്ലുകയായിരുന്നു. ഹെല്‍മറ്റും മുഖവും മറച്ച് ആറുബൈക്കുകളിലായി 12 പേര്‍ പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.
കേരളത്തിൽ ബിജെപി പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. ഇസ്ലാമിക ഭീകരവാദികൾ കൊലപ്പെടുത്തിയ രഞ്ജിത്ത് ശ്രീനിവാസന്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയതിനിടെ കൊച്ചി വിമാനത്താവളത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പ്രതികരണം.
ബിജെപി നേതാവിന്റെ കൊലപാതകത്തിൽ പോലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നും,അന്വേഷണം ഏകപക്ഷീയമായാണ് നടക്കുന്നതെന്നും നിത്യാനന്ദ റായ് ആരോപിച്ചു. ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന തരത്തിലാണ് അന്വേഷണം നടക്കുന്നത്.കേരളത്തിൽ ബി.ജെപി നേതാക്കളുംപ്രവർത്തകരും വ്യാപകമായി അക്രമിക്കപ്പെടുന്നു .ഇത് ജനാധിപത്യ മര്യാദയുടെ ലംഘനമാണ്. അദ്ദേഹം വ്യക്തമാക്കി. എല്ലാ സംഭവങ്ങളെക്കുറിച്ചും കൃത്യമായ അന്വേഷണം വേണമെന്നും നിത്യാനന്ദ റായ് ആവശ്യപ്പെട്ടു. ബി.ജെപി പ്രവർത്തകരെ അനാവശ്യമായി കേസിൽ കുടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.