ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെ കുറിച്ച്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി പരിഗണിക്കുന്നു. സുപ്രീം കോടതി പരിഗണിക്കുന്നത് എൻജിഒ ലോയേഴ്‌സ് വോയ്‌സ് സമർപ്പിച്ച ഹർജിയാണ് .
ഭാവിയിൽ ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ പഞ്ചാബ് സർക്കാരിന് ഉചിതമായ നിർദേശം നൽകണമെന്നും സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ലോയേഴ്‌സ് വോയ്‌സ് ഹർജിസമർപ്പിച്ചത്.
അതേസമയം പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ശേഖരിക്കാൻ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ രജിസ്ട്രാർ ജനറലിനോട് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനായി കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസും സഹായം നൽകണമെന്നും കോടതി വ്യക്തമാക്കി. തെളിവുകൾ സംരക്ഷിക്കാനും കോടതിയുടെ നിർദ്ദേശമുണ്ട്.
ബുധനാഴ്‌ച, കർഷകർ ഫ്‌ളൈഓവർ തടഞ്ഞതിനെത്തുടർന്ന് പഞ്ചാബിലെ മേൽപ്പാലത്തിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിട്ടോളം കുടുങ്ങി കിടന്നിരുന്നു. സുരക്ഷാ വീഴ്ച അപൂർവങ്ങളിൽ അപൂർവമാണെന്ന് ഹർജിയെ പിന്തുണച്ച് കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചിട്ടുണ്ട്.യാത്രാ വിവരങ്ങൾ മുൻക്കൂട്ടി പഞ്ചാബ് സർക്കാരിനെ അറിയിച്ചിട്ടും വേണ്ട സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയില്ലെന്നാണ് ആരോപണം.