ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ (Ranjit Srinivas Murder)കൊലപ്പെടുത്തിയ കേസിൽ വൻ വഴിത്തിരിവ്. കഴിഞ്ഞ ദിവസം കേസിൽ ഒരാൾ കൂടി പിടിയിലായിരുന്നു. അയൽക്കാരനും പരിചയക്കാരനുമായ എസ്.ഡി.പി.ഐ മുനിസിപ്പല്‍ ഏരിയ പ്രസിഡന്റ് നേതാവ് ഷെര്‍ണാസ് ആണ് പിടിയിലായത്. ഇതോടെ കേസിൽ നിർണ്ണായക വഴിത്തിരിവ് ആണ് ഉണ്ടായിരിക്കുന്നത്. രഞ്ജിത്തിനെ വധിക്കാൻ ഗൂഢാലോചന നടത്തിയത് ഈ എസ്ഡിപിഐ നേതാവ് തന്നെയാണെന്നാണ് കണ്ടെത്തൽ. ഇതിനുപിന്നാലെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അതേസമയം എസ്.ഡി.പി.ഐ മുനിസിപ്പല്‍ ഏരിയ പ്രസിഡന്റ് ഷെര്‍ണാസ് കൂടി പിടിയിലായതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 19 ആയി ഉയർന്നിരിക്കുകയാണ്. കുറ്റകൃത്യത്തിന് ശേഷം പ്രതികള്‍ ഒളിപ്പിച്ച ആയുധം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇരവുകാട് ഭാഗത്തെ പറമ്പില്‍നിന്നും സമീപത്തെ തോട്ടില്‍നിന്നുമാണ് രണ്ട് വടിവാളുകള്‍ കണ്ടെത്തിയത്. ഡിസംബര്‍ 19ന് ആറു ബൈക്കുകളിലായി എത്തിയ 12 അംഗം സംഘമാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പേരെയാണ് ഇതുവരെ പിടികൂടാനായത്.