Thursday, July 4, 2024
spot_img

നിമിഷ പ്രിയയെ രക്ഷിക്കാന്‍ ഇടപെടും: യെമന്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം നല്‍കും: ദില്ലി ഹൈക്കോടതിയിൽ നിലപാടറിയിച്ച് കേന്ദ്രം

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയെ രക്ഷിക്കാന്‍ ഇടപെടുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. യെമന്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലില്‍ അപ്പീല്‍ നല്‍കാന്‍ വേണ്ട സഹായം കേന്ദ്രം ചെയ്യുമെന്ന് ദില്ലി ഹൈക്കോടതിയില്‍ അറിയിച്ചു.

ഹൈക്കോടതിയില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ബെഞ്ചിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. മാത്രമല്ല യെമനിലെത്തി ചര്‍ച്ചകള്‍ നടത്താനുള്ള സഹായം നല്‍കാന്‍ ഇന്ത്യന്‍ സംഘം പോകും. നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ സേവ് നിമിഷ പ്രയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

നേരത്തെ നിമിഷയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തിന് കേന്ദ്രം വാക്കാല്‍ പിന്തുണ അറിയിച്ചിരുന്നു. രേഖാമൂലം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.

നിമിഷയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ബന്ധുക്കളുമായി ബ്ലഡ് മണി സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന് ഇന്ത്യന്‍ സംഘത്തിന് യാത്ര അനുമതി നല്‍കുമെന്നും കേന്ദ്രം ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഇന്ത്യന്‍ സംഘം ചര്‍ച്ച നടത്തും.

2017 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. നിരന്തരമുണ്ടായ പീഡനം സഹിക്കാന്‍ കഴിയാതെ യെമന് പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്ക് എതിരായ കേസ്.

Related Articles

Latest Articles