ദില്ലി: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ പരിശീലകനായി മുന്‍ ലോകകപ്പ് താരം ഇഗോര്‍ സ്റ്റിമാച്ചിനെ നിയമിച്ചു. സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റൈന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ക്രൊയേഷ്യയുടെ മുൻ പരിശീലകൻ കൂടിയായ സ്റ്റിമാച്ചിനെ പരിശീലകനായി നിയമിച്ചിരിക്കുന്നത്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ രണ്ട് വര്‍ഷത്തേക്കാണ് സ്റ്റിമാച്ചിനെ നിയമിച്ചിരിക്കുന്നത്. ഫെഡറേഷൻ ആസ്ഥാനത്ത് നടന്ന നീണ്ട ചര്‍ച്ചകൾക്കും അഭിമുഖങ്ങള്‍ക്കും ഒടുവിലാണ് സ്റ്റിമാച്ചിന്‍റെ നിയമനം.
അമ്പതിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് പരിചയമുള്ള സ്റ്റിമാച്ച് 1998 ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യൻ ടീമിൽ അംഗമായിരുന്നു.
2012-13 കാലഘട്ടത്തില്‍ ഇദ്ദേഹം പരിശീലകനായിരുന്നപ്പോഴാണ് ലോക റാങ്കിങ്ങില്‍ ക്രൊയേഷ്യ നാലാം സ്ഥാനത്തെത്തിയത്. സ്റ്റിമാച്ച് ഇന്ത്യൻ ടീമിനെ നയിക്കുന്ന അദ്യ മത്സരം അടുത്ത മാസം തായ്ലന്‍ഡില്‍ നടക്കുന്ന കിങ്സ് കപ്പാണ്. ജൂണ്‍ അഞ്ചിന് കുറക്കാവോയ്ക്കെതിരായാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ആദ്യ മത്സരം.