നീറ്റ് – യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ. പരീക്ഷ എഴുതാൻ സഹായിക്കാൻ വിദ്യാർത്ഥികളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ സിബിഐ രേഖപ്പെടുത്തുന്ന ആറാമത്തെ അറസ്റ്റാണിത്. ഗുജറാത്തിലെ ഗോധ്രയിലെ സ്വ ജയ് ജലറാം സ്‌കൂൾ ഉടമ ദീക്ഷിത് പട്ടേലിനെയാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത് എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പട്ടേലിന്റെ റിമാൻഡ് ആവശ്യപ്പെട്ട് സിബിഐ സംഘം അഹമ്മദാബാദിലെ കോടതിയെ സമീപിച്ചതായി പബ്ലിക്ക് പ്രോസിക്യൂട്ടർ രാകേഷ് ഠാക്കൂർ വ്യക്തമാക്കി.
കേസിൽ നിലവിൽ 13 പേരെ പ്രത്യേക സിബിഐ കോടതിയുടെ അനുമതിയോടെ അന്വേഷണ സംഘം ചോദ്യം ചെയ്തതായാണ് വിവരം. ഇതില്‍ ആറുപേര്‍ പരീക്ഷാ മാഫിയയുടെ ഭാഗമാണെന്നും നാലുപേര്‍ വിദ്യാർത്ഥികളാണെന്നും മൂന്നുപേര്‍ സംഭവവുമായി ബന്ധമുള്ളവരാണെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ നീറ്റ് ചോദ്യക്കടലാസ് ചോർച്ചക്കേസിലെ പ്രധാന കണ്ണികളെന്ന് സംശയിക്കുന്ന സാരിബാഗ് ജില്ലയിലുള്ള ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ എഹ്‌സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.