നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽ മാദ്ധ്യമപ്രവർത്തകനെ സിബിഐ അറസ്റ്റുചെയ്തു.
ഹിന്ദി ദിനപത്രത്തിന്റെ ലേഖകൻ ജമാലുദ്ദീനാണ് ഝാർഖണ്ഡിലെ ഹസാരിബാഗിൽ നിന്ന് അറസ്റ്റിലായത്. നീറ്റ് ചോദ്യക്കടലാസ് ചോർച്ചക്കേസിലെ പ്രധാന കണ്ണികളെന്ന് സംശയിക്കുന്ന ഹസാരിബാഗ് ജില്ലയിലുള്ള ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ എഹ്‌സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം എന്നിവരെ കഴിഞ്ഞദിവസം സിബിഐ അറസ്റ്റുചെയ്തിരുന്നു. ഇവരെ ജമാലുദ്ദീൻ സഹായിച്ചെന്നാണ് വിവരം.
നീറ്റിന്റെ ഹസാരിബാഗ് സിറ്റി കോഡിനേറ്ററായി മേയ് അഞ്ചിനാണ് എഹ്സനുല്‍ ഹഖിനെ എന്‍.ടി.എ. നിയോഗിച്ചത്. വൈസ് പ്രിന്‍സിപ്പല്‍ ഇംതിയാസ് ആലത്തെ നാഷണൽ ടെസ്റ്റിങ് ഏജൻസി നിരീക്ഷകനായും ഒയാസിസ് സ്‌കൂളിലെ സെന്റര്‍ കോഡിനേറ്ററായും നിയോഗിച്ചിരുന്നു. ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഹസാരിബാഗ് ജില്ലയില്‍നിന്നുള്ള അഞ്ചുപേരെക്കൂടി ചോദ്യംചെയ്യുന്നുണ്ട്. ബിഹാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിന്റെ അന്വേഷണത്തിലാണ് ഇവരുടെ പങ്ക് വെളിപ്പെട്ടതെന്നും സിബിഐ വ്യക്തമാക്കി.