മാന്നാറിലെ ശ്രീകല കൊലക്കേസിൽ മൂന്ന് പ്രതികളെയും ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ ജിനു, സോമരാജന്‍, പ്രമോദ് എന്നിവരെ ഈ മാസം എട്ട് വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസില്‍ വിശദമായ അന്വേഷണം വേണമെന്നും കൂടുതല്‍ പ്രതികള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പരപുരുഷബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നത്.
കലയെ കൊലപ്പെടുത്താന്‍ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്തണം, കൊലപ്പെടുത്താന്‍ ആയുധം ഉപയോഗിച്ചതായി സംശയിക്കുന്നുണ്ട്. അതിനായും കൂടുതല്‍ അന്വേഷണം വേണമെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി അനിൽ നിലവിൽ ഇസ്രയേലിൽ ജോലി ചെയ്യുകയാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.
കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കൊപ്പം സുരേഷ്‌കുമാര്‍ എന്നയാളേക്കൂടി കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ മാപ്പുസാക്ഷിയാക്കാനാണ് നീക്കം. പെരുമ്പുഴ പാലത്തിന് മുകളില്‍വെച്ച് കാറിനുള്ളിലിട്ട് അനില്‍കുമാറാണ് കലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് ഇയാളുടെ മൊഴി. കൃത്യം നടത്തിയശേഷം മൃതദേഹം മറവുചെയ്യാന്‍ അനില്‍കുമാര്‍ തന്റെ സഹായംതേടി. എന്നാല്‍, തനിക്ക് ഇതിന് കഴിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും സുരേഷ് മൊഴി നല്‍കിയിരുന്നു.
കേസിൽ പ്രദേശവാസികളുടെയും വീട്ടുകാരുടെയും മൊഴി എടുക്കുന്നത് തുടരുകയാണ്. അനിലിന്‍റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. കൊലപാതകം എങ്ങനെ ആസൂത്രണം ചെയ്തു, എങ്ങനെ നടപ്പാക്കി, തെളിവ് നശിപ്പിക്കാൻ എന്തെന്തെല്ലാം ശ്രമം നടത്തി തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്