പാവങ്ങളുടെ പണമെടുത്ത് താരത്തിന് സർക്കാരിൻെറ വക സുഖചികിത്സ | KPAC LALITHA
കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കെപിഎസി ലളിതയെ ഒരാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിയെ ആരോഗ്യം വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരള്‍ രോഗവുമായി ബന്ധപ്പെട്ട് ചികിത്സ നടത്തുന്ന താരത്തിന് കരള്‍ മാറ്റ ശസ്ത്രക്രിയയാണ് അടിയന്തരമായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ കരള്‍ ദാതാക്കളെ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മകള്‍ ശ്രീക്കുട്ടി ഭരതന്‍. കെപിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരമാണ് കരള്‍ മാറ്റിവെയിക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നും അതിന് ഒ പോസിറ്റീവ് രക്തഗ്രൂപ്പ് ഉള്ള ആരോഗ്യമുള്ള മുതിര്‍ന്നവരുടെ കരളിന്റെ ഭാഗം ആവശ്യമുണ്ടെന്നുമാണ് മകള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. സിനിമ മേഖലയിലുള്ള നിരവധി പേര്‍ പോസ്റ്റ് പങ്കുവയ്ക്കുന്നുണ്ട്.പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ അലട്ടുന്നുണ്ടെങ്കില്‍ കെ പി എ സി ലളിത സിനിമയില്‍ സജീവമായിരുന്നു. കുറച്ചുകാലമായി മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ പ്രായയവും ആരോഗ്യവും പരിഗണിച്ച് മാത്രമേ ഇതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാന്‍ കഴിയുകയുള്ളു എന്നാണ് ആദ്യം ഡോക്ടര്‍മാര്‍ അറിയിച്ചത്.
ഇപ്പോള്‍ കരള്‍ മാറ്റ ശസ്ത്രക്രിയയിലേക്ക് കടക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. ഇതേ തുടര്‍ന്ന് കരള്‍ ദാതാക്കളെ തേടുകയാണ് കുടുംബം. ആരോഗ്യമുള്ള മുതിര്‍ന്ന ആളുകളുടെ കരളിന്റെ ഭാഗം ആവശ്യമുണ്ടെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
അതേസമയം നടി കെപിഎസി ലളിത ആവശ്യപ്പെട്ടതിനാലാണ് സര്‍ക്കാര്‍ ചികിത്സ സഹായം നല്‍കുന്നതെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ തര്‍ക്കമുണ്ടാക്കേണ്ട. കലാകാരന്മാരെ സര്‍ക്കാരിന് കയ്യൊഴിയാനാകില്ല. അവര്‍ നാടിന്റെ സ്വത്താണ്. സീരിയലില്‍ അഭിനയിക്കുന്ന തുച്ഛമായ പണം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. അല്ലാതെ വലിയ സമ്പാദ്യം ഇല്ല. നേരത്തെ, കെപിഎസി ലളിതയ്ക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുക അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.