കണ്ണൂർ: തെയ്യം അനുഷ്ടാന കോലധാരി പ്രദീപൻ പെരുവണ്ണാൻ നിര്യാതനായി. കണ്ണൂർ ചക്കരക്കൽ ഇരിവേരി സ്വദേശിയാണ്. ആദിമൂലിയാടൻ ദൈവവും, കൂടൻ ഗുരുനാഥൻ ദൈവവും കെട്ടിയാടുന്നതിൽ ഏറെ പ്രഗൽഭ്യമുള്ള കോലധാരിയായിരുന്നു പ്രദീപൻ. അണിയല നിർമ്മാണം, മുഖത്തെഴുത്ത്, തോറ്റംപാട്ട് എന്നിവയിലും അദ്ദേഹം പ്രഗത്ഭനാണ്. തമ്പുരാട്ടി, പോതി, കാരണവർ, വീരൻ, മുത്തപ്പൻ, പുലി മുത്തപ്പൻ, കല്ലിങ്കൽ പൂക്കുലവൻ, എടലാപുരത്ത് ചാമുണ്ഡി, ആര്യക്കര കന്നി, ഇളംകരുമകൻ, പൂതാടി ,ഗുരുക്കന്മാർ തുടങ്ങിയ ഒട്ടേറെ തെയ്യങ്ങൾ 48 ലധികം കാവുകളിൽ കെട്ടിയാടിയിട്ടുണ്ട്.
വടക്കേ മലബാറിലെ ശ്രദ്ധേയനായ കോലധാരി കനലാടി ബാലൻ പെരുവണ്ണാന്റെയും കാർത്ത്യായനിയമ്മയുടെയും മകനായാണ് ജനനം. ആടി വേടൻ കെട്ടിക്കൊണ്ടാണ് കോലധാരിയായത്. 18 വയസ്സു മുതൽ വയനാട്ട് കുലവൻ കെട്ടിതുടങ്ങിയ ഇദ്ദേഹത്തിന് 26-ാം വയസ്സിൽ പുതിയാണ്ടി ആദിമൂലിയാടൻ ക്ഷേത്രത്തിൽ നിന്നും ആദ്യമായി ആചാരം ലഭിച്ചു. തെയ്യമെന്ന അനുഷ്ടാന കലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ധേഹത്തിന് പിന്നീട് ചിറക്കൽ രാജാവിന്റെ കയ്യിൽ നിന്നും കൊമ്പ്രക്കാവിൽ നിന്നും ആമ്പിലാട് നിട്ടൂ കോമത്ത് ശ്രീ ആര്യക്കര കന്നി ഭഗവതീ ക്ഷേത്രത്തിൽ നിന്നും ആചാരം ലഭിച്ചിട്ടുണ്ട്.