കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകൾ പൂർണമായും ശരിയാണെന്നും പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിനെതിരെ ഗവർണർക്ക് എങ്ങനെ സംസാരിക്കാൻ കഴിയുമെന്നും ശ്രീധരൻ പിള്ള ചോദിച്ചു.ഗവർണർ എന്നു പറഞ്ഞാൽ തന്നെ ഇപ്പോൾ പേടിയാണെന്നും തനിക്ക് നേരേയും കേരളത്തിൽ വച്ച് ആരെങ്കിലും കരിങ്കൊടിയുമായി വരുന്നുണ്ടെങ്കിൽ വരട്ടേയെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഏതെങ്കിലും സംസ്ഥാനത്ത് ഗവർണറെ തടഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടോ ?. കേരളം എങ്ങോട്ടാണ് പോകുന്നത്. ഒരു പൗരന്റെ സ്വാതന്ത്ര്യം പോലും ഗവർണർക്കില്ലേ. നജ്മ ഹെപ്തുള്ളയെ തടഞ്ഞതും തെറ്റായ പ്രവണതയാണ്. മലയാളികൾക്ക് എന്താ കൊമ്പുണ്ടോയെന്നും ശ്രീധരൻ പിള്ള ചോദിച്ചു.പണ്ട് ആരിഫ് മുഹമ്മദ് ഖാന അനുകൂലിച്ച പാർട്ടിക്കാരാണ് ഇന്ന് അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. കേരളത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ദു:ഖകരമാണ്. 98 % ന്യൂനപക്ഷങ്ങളുളള മിസോറമിലെ ജനപ്രതിനിധി പൗരത്വ ബില്ലിനെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. ഇക്കാര്യം മനസിലാക്കി കേരളത്തിലുളളവരുടെ കണ്ണ് തുറക്കണം എതിർക്കാനുളള അവകാശവും ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.