തിരുവനന്തപുരം: ജലീല്‍ വീണ്ടും വിവാദത്തില്‍. സ്വപ്നയെ കൂട്ടുപിടിച്ച് പകപോക്കാന്‍ ശ്രമം എന്ന് പരാതി. സമൂഹമാധ്യമത്തില്‍ തന്നെ അധിക്ഷേപിച്ചയാളെ നാട്ടിലെത്തിക്കാന്‍ മന്ത്രി കെ.ടി.ജലീല്‍ ഇടപെട്ടത് കുറ്റകരമെന്ന് വിലയിരുത്തല്‍. മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍സുല്‍ ജനറലിനെയും തന്നെയും കണ്ടതായുള്ള സ്വപ്ന സുരേഷിന്റെ മൊഴി ഇന്നലെ പുറത്തുവന്നിരുന്നു.
കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതെയും കോടതിയെ സമീപിക്കാതെയും ഒരു മന്ത്രിക്ക് ഇങ്ങനെ ചെയ്യാനാവില്ലെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കി. മന്ത്രിയുടെ നടപടി ഏറെ ദുഃഖമുണ്ടാക്കിയെന്ന് എടപ്പാൾ സ്വദേശി യാസിറിന്റെ പിതാവ് എം.കെ.എം.അലിയും മാധ്യമങ്ങളോട് പ്രതികരിച്ചു.
പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പൊലീസ് രണ്ടുതവണ വീട്ടിൽ റെയ്ഡ് നടത്തി. മകനെ ഇല്ലാതാക്കാൻ സ്വപ്ന സുരേഷിനെ ജലീൽ കൂട്ടുപിടിച്ചെന്നത് ഞെട്ടിച്ചുവെന്നും അലി പറഞ്ഞു.
മന്ത്രി അധികാര ദുര്‍വിനിയോഗം ചെയ്ത് വീട്ടില്‍ രണ്ട് റെയ്ഡ് നടത്തിച്ചു. മന്ത്രിയുടെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വിഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിലുണ്ട്, അത്തരം പരാമര്‍ശം നടത്തിയിട്ടില്ല എന്നും വ്യക്തികളെ ഇല്ലായ്മ ചെയ്യാൻ മന്ത്രി രാജ്യദ്രോഹികളെ കൂട്ടുപിടിച്ചുവെന്നും മന്ത്രി കെ.ടി. ജലീല്‍ നാട്ടിലെത്തിക്കാന്‍ ശ്രമിച്ച പ്രവാസി യാസിര്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞു.