തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ ബിനാമികളെന്ന് കണ്ടെത്തൽ. പ്രതി സ്വപ്‌നാ സുരേഷിൽ നിന്നും പിടിച്ചെടുത്തത് ബിനാമി പണമാണെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ.
ബിനാമി പണമായത് കൊണ്ടാണ് ഇത് ലോക്കറിൽ സൂക്ഷിച്ചതെന്നാണ് നിഗമനം. അതേസമയം സ്വപ്നയുമായി അടുപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരുടേയും, രാഷ്ട്രീയ നേതാക്കളുടേയും സ്വത്ത് വിവരങ്ങളും ആദായ നികുതി വകുപ്പ് ശേഖരിക്കുകയാണ്. ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് കൂടുതൽ അന്വേഷണത്തിലേയ്ക്ക് കടക്കുകയാണ്.
അതേസമയം, സ്വർണക്കടത്ത് കേസിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് എൻഐഎ വ്യക്തമാക്കി. കേസിൽ 12 പ്രതികളുടെ റിമാൻഡ് നീട്ടാനായി എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് നിർണായക പരാമർശങ്ങൾ. ഇതുവരെയും എൻഐഎ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ല. ഇതിന് കേന്ദ്രത്തിന്‍റെയും അനുമതി ആവശ്യമാണ്.