തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ അവശ്യ മരുന്നുകൾ ലഭ്യമല്ലാത്ത സാഹചര്യം അന്വേഷിക്കാൻ ഉത്തരവിട്ട് സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ. ചികിത്സയിലുള്ള രക്താർബുദ രോഗികൾക്ക് നൽകേണ്ട അവശ്യ മരുന്നുകളാണ് ആർ സി സി ഫാർമസിയിൽ ലഭ്യമല്ലാത്തത്തത്. സാഹചര്യത്തെ കുറിച്ച് അനേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആർ സി സി ഡയറക്ടർക്ക് നിർദ്ദേശം നൽകി.
അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന ബ്ലഡ് കാൻസറിനുള്ള രണ്ട് മരുന്നുകളാണ് മാസങ്ങളായി ആർ സി സി ഫാർമസിയിൽ ലഭ്യമല്ലാത്തത്. കുട്ടികൾക്ക് ഇവിടെ കാൻസർ ചികിത്സ സൗജന്യമാണ്. അതിനാൽ ആർ സി സി ഫാർമസിയിൽ നിന്ന് സൗജന്യമായി കിട്ടിയിരുന്ന മരുന്നുകളാണിവ. പുറത്തെ മരുന്നുകടകളിൽ ഇവ കിട്ടാനുമില്ല. മരുന്ന് കിട്ടാനില്ലാതായതോടെ ആർ സി സിയിൽ ചികിത്സയിലുള്ള നിരവധി കുട്ടികളുടെ രക്ഷിതാക്കൾ മരുന്നില്ലാതെ നെട്ടോട്ടമോടുകയാണ് .
മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീമാണ് ആർ സി സിയിലെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. പരാതി അടിയന്തിരമായി പരിഗണിച്ച കമ്മീഷൻ നാലാഴ്ചക്കകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.