തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായതിനെ തുടർന്ന് സ്ഥാനം നഷ്‌ടമായ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയും, ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കർ ഐഎഎസ് പദവി സമ്പാദിച്ചത് കള്ളക്കളിയിലൂടെയെന്ന് ആരോപണം. മുന്‍ കേരള, കുസാറ്റ് സിന്‍ഡിക്കേറ്റംഗമായ ആര്‍.എസ്. ശശികുമാറാണ് ഇതുസംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.
രണ്ടായിരമാണ്ടിലാണ് ശിവശങ്കറിന് കണ്‍ഫേര്‍ഡ് ഐഎഎസ് പദവി ലഭിക്കുന്നത്. ആ വർഷം അഞ്ച് കണ്‍ഫേര്‍ഡ് ഐഎഎസ് ഒഴിവുകളാണ് യുപിഎസ്‌സി കേരളത്തിൽ നിന്ന് ലിസ്റ്റ് ചെയ്തത്. ഇതിനായി പതിനഞ്ച് പേരുടെ പട്ടികയായിരുന്നു യുപിഎസ് സിയിലേക്ക് കേരളം സമര്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ പട്ടികയിലെ പതിനേഴാമനായിരുന്നു ശിവശങ്കര്‍. തുടർന്ന് പട്ടികയില് 15 ആം സ്ഥാനത്തുണ്ടായിരുന്ന നടേശന്‍ എന്ന ഡെപ്യൂട്ടി കളക്ടറെ അനാവശ്യമായി സസ്‌പെന്‍ഡ് ചെയ്യുകയും, പതിനാറാമനെ അവഗണിക്കുകയും ചെയ്ത ശേഷം പതിനേഴാമനായ ശിവശങ്കറിൻ്റെ പേര് തിരുകിക്കയറ്റുകയായിരുന്നു എന്നാണ് ശശികുമാര്‍ ആരോപിക്കുന്നത്.
ഇതോടൊപ്പം ശിവശങ്കർ കെഎസ്ഇബി ചെയർമാനായിരിക്കെ, പിണറായി വിജയൻ ഉൾപ്പെട്ട എസ്എൻസി ലാവ്ലിൻ അഴിമതി കേസിലെ ഫയലുകളിൽ തിരിമറി നടത്തിയതായും ശശികുമാര്‍ ആരോപിക്കുന്നു. 2012 മുതൽ 2016 വരെയുള്ള കാലയളവിലാണ് ശിവശങ്കർ കെഎസ്ഇബി ചെയര്മാനായി പ്രവർത്തിച്ചത്. ഇക്കാലയളവിൽ ലാവ്‌ലിൻ ഫയലുകൾ കൈകാര്യം ചെയ്തത് ശിവശങ്കറാണ്. ഇങ്ങനെ ലാവ്‌ലിൻ അഴിമതിയെ വെള്ളപൂശുന്നതിലും ശിവശങ്കർ പങ്കുവഹിച്ചതായി ശശികുമാര്‍ വിശദീകരിക്കുന്നു.