ന്യൂയോര്‍ക്ക്: കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ-370 റദ്ദാക്കിയ ഇന്ത്യയുടെ നീക്കത്തെ കുറിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ഇന്ന് ചർച്ച ചെയ്യും.ചൈനയുടെ ആവശ്യപ്രകാരമാണ് അനൗദ്യോഗിക രഹസ്യ യോഗം നടക്കുന്നത്. നിലവിൽ കൗൺസിലിന്‍റെ പ്രസിഡന്‍റായ പോളണ്ട് അധ്യക്ഷത വഹിക്കുന്ന യോഗം വെളളിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.30യ്ക്ക് നടത്തുമെന്ന് നയതന്ത്രജ്ഞർ അറിയിച്ചു.
ഇന്ന് നടക്കുന്നത് ഐക്യരാഷ്ട്ര സുരക്ഷ സമിതിയുടെ സമ്പൂർണ്ണ യോഗം അല്ല. രഹസ്യയോഗത്തിലൂടെ വിദഗ്ദാഭിപ്രായം തേടും. സുരക്ഷ സമിതി കശ്മീർ പോലുളള വിഷയം ഇത്തരത്തിൽ ചർച്ച ചെയ്യുന്നത് അപൂർവമാണ്. അവസാന സമ്പൂർണ്ണ സുരക്ഷ കൗൺസിൽ യോഗം 1965ൽ ഹിമാലയൻ മേഖലയിലാണ് നടന്നത്.
പോളണ്ടിന് പാക്കിസ്ഥാൻ കത്ത് അയച്ചിരുന്നു.ഈ കത്തിൽ ചർച്ച നടത്താൻ ചൈനയും ഐക്യരാഷ്ട്ര സംഘടനയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് രഹസ്യയോഗം നടത്താൻ തീരുമാനിച്ചത്. ‘ഇന്ത്യ പാക്കിസ്ഥാൻ ചോദ്യം’ എന്നതാണ് അജണ്ട.
ഐക്യരാഷ്ട്രസഭാ സുരക്ഷ സമിതി അംഗങ്ങൾ പങ്കെടുക്കും. യോഗത്തിന്‍റെ നടപടി ക്രമങ്ങൾ പ്രക്ഷേപണം ചെയ്യുകയോ പൊതുജനങ്ങൾക്ക് കൈമാറാനോ പാടില്ല എന്ന് നിർദ്ദേശം ഉണ്ട്. യോഗത്തിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പ്രതിനിധികൾ ഉണ്ടാകില്ല. ചൈനയെ കൂടാതെ ഐക്യരാഷ്ട്ര സുരക്ഷ സമിതിയുടെ നാല് സ്ഥിര അംഗങ്ങളായ ഫ്രാൻസ്, റഷ്യ, യു.കെ, അമേരിക്ക എന്നിവർ വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ചിട്ടുണ്ട്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ഈ രാജ്യങ്ങൾ പ്രതികരിച്ചു.
ജമ്മുകശ്മീരിന് പ്രത്യേക പദവി റദ്ദാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ സുരക്ഷാ സമിതിയുടെ അടിയന്തര യോഗത്തിന് പാക്കിസ്ഥാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നുവെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞിരുന്നു.