ദില്ലി: സുഗന്ധ വ്യാപാരിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. കാൺപൂരിലെ ബിസിനസുകാരനായ പീയുഷ് ജെയിനിന്‍റെ വീട്ടിലും ഓഫിസുകളിലും നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ നോട്ടുക്കെട്ടുകൾ നികുതി വകുപ്പ് (Income Tax) കണ്ടെടുത്തത്.
ഒരേ സമയം നടത്തിയ പരിശോധനയിൽ 150 കോടിയിലധികം രൂപ കണ്ടെടുത്തതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കാൺപൂർ ആസ്ഥാനമായി, സുഗന്ധ വ്യാപാരം നടത്തുന്ന വ്യവസായിയാണ് പിയൂഷ് ജെയിൻ. പാൻ മസാല വ്യാപാരവുമുണ്ട്. വീട്ടിലെ രണ്ട് വലിയ അലമാരകളിൽ നിന്ന് നിറയെ പണമാണ് ആദ്യം ഉദ്യോഗസ്ഥർ പുറത്തെടുത്തത്.
അലമാരകളില്‍ കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന നോട്ടുകളുടെയും ആദായ നികുതി, ജി.എസ്.ടി ഉദ്യോഗസ്ഥര്‍ പണം എണ്ണി തിട്ടപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. വ്യാഴാഴ്ച ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വ്യാജ കമ്പനിയുടെ വ്യാജ ഇൻവോയ്‌സുകൾ ഉണ്ടാക്കിയാണ് പണത്തിന്റെ കണക്കു സൂക്ഷിച്ചിരുന്നതെന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരത്തിൽ അമ്പതിനായിരത്തിന്റെ ഇരുനൂറിലേറെ ഇൻവോയ്‌സുകൾ കണ്ടെത്തിയിട്ടുണ്ട്.