ദില്ലി: കാശ്മീർ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ ഉന്നയിക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. വിഷയം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഭൂരിഭാഗം അംഗങ്ങളും നിലപാടെടുത്തു. ഭീകരരെ സംരക്ഷിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവാണ് പാകിസ്ഥാന്റെ നീക്കമെന്ന് രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി, സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.
ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കിയതിന് ശേഷം ചൈനീസ് പിന്തുണയോടെ വിഷയം യുഎന്നില്‍ ഉന്നയിക്കാനുള്ള പാകിസ്ഥാന്റെ മൂന്നാമത്തെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. അനൗദ്യോഗിക ചര്‍ച്ചയാണ് ബുധനാഴ്ച ന്യൂയോര്‍ക്കില്‍ നടന്നെതെന്നാണ് റിപ്പോര്‍ട്ട്.
പാക് വിദേശകാര്യമന്ത്രി ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കിയ കത്തിന്മേലാണ് ചര്‍ച്ച നടന്നതെന്ന് ചൈനീസ് അംബാസഡര്‍ പ്രതികരിച്ചു. കാശ്മീർ വിഷയം ചര്‍ച്ച ചെയ്യണ്ട വേദി യുഎന്‍ അല്ല എന്ന നിലപാടാണ് മറ്റ് രാജ്യങ്ങളുടെ പ്രതിനിധികള്‍ സ്വകീരിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കാനുള്ള പാക് നീക്കത്തിന് ഇതോടെ വീണ്ടും തിരിച്ചടിയേറ്റു.