Saturday, April 20, 2024
spot_img

കൊറോണ വൈറസ്: മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ വൈറസ് ബാധ മൂലം മരിച്ചു

ബെയ്ജിങ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് കണ്ടെത്തി മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്ന ഡോക്ടര്‍ ലീ വെന്‍ലിയാങ്(34) ആണ് മരിച്ചത്. വുഹാനില്‍ കൊറോണ വൈറസ് ബാധ ഉണ്ടായെന്ന് ആദ്യമായി ലോകത്തെ അറിയിച്ച എട്ട് ഡോക്ടര്‍മാരുടെ സംഘത്തിലെ ഒരാളായിരുന്നു ലീ.

ഫെബ്രുവരി 7 പുലര്‍ച്ചെ 2.58 നാണ് ഇദ്ദേ?ഹം മരണപ്പെട്ടതെന്ന് പീപ്പിള്‍സ് ഡെയിലി തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ വെളിപ്പെടുത്തി. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ ഇതുവരെ 636 ആളുകളാണ് മരിച്ചത്. 31161 പേര്‍ക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ടെന്നും നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കില്‍ വെളിപ്പെടുത്തുന്നു.

വുഹാനില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ടെന്ന് ഇക്കഴിഞ്ഞ ഡിസംബറിലാണ് ലീ മുന്നറിയിപ്പ് നല്‍കിയത്. ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലെ ഒരു ഗ്രൂപ്പിലാണ് ലീ ഇക്കാര്യം പങ്കുവച്ചത്. ലീയുടെ സഹപാഠികളായിരുന്നു ഈ ഗ്രൂപ്പിലെ അംഗങ്ങള്‍.

മത്സ്യ ചന്തയിലെ ഏഴ് പേരില്‍ സര്‍സിന് സമാനമായ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ടെന്ന വിവരമാണ് ലീ സഹപാഠികളുമായി പങ്കുവച്ചത്. 2003 ല്‍ ഇതേ വൈറസ് 800 പേരുടെ ജീവനെടുത്തിട്ടുണ്ടെന്നും വിശദീകരിച്ചു. അതിനാല്‍ സുഹൃത്തുക്കള്‍ക്ക് രഹസ്യ മുന്നറിയിപ്പ് നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍ ലീയുടെ ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ചു എന്നാരോപിച്ച് ലീയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Latest Articles