മനാമ: കടൽ മണൽ വേർതിരിച്ചെടുക്കുന്നത് നിർത്താനും, മുഹറഖിന് വടക്ക് സമുദ്രമേഖലയിലും ജരാഡ ദ്വീപിലുമുള്ള മണൽ വാരൽ പ്രവർത്തനങ്ങൾക്ക് തടയിടാനും പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഉത്തരവിട്ടു. സമുദ്ര പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനും അവ കേടുപാടുകൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുമായാണ് പ്രധാനമന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്.
മണൽ ഊറ്റ് പ്രവർത്തനങ്ങൾ സമുദ്രങ്ങളുടെയും, ചുറ്റുമുള്ള പ്രദേശങ്ങളുടേയും പരിസ്ഥിതിയെ ബാധിച്ചേക്കാമെന്ന നാവികരുടെയും ഡൈവിംഗ് പ്രേമികളുടെയും അപേക്ഷ പ്രകാരമാണ്, പ്രധാനമന്ത്രിയുടെ പുതിയ ഉത്തരവ്. മണലെടുക്കുന്നതുകൊണ്ട് കടലിന് ബാധിക്കുന്ന ആഘാതത്തെക്കുറിച്ച് വിശദമായി പഠനം നടത്തിയതിനുശേഷം മാത്രമേ ഈ തീരുമാനം ഇനി പുനഃ പരിശോധിക്കുകയുള്ളൂ.
നിലവിൽ ബഹറിനിൽ പത്ത് ഡ്രെഡ്ജിംഗ് കമ്പനികൾ പ്രവൃത്തിക്കുന്നതായും ഇവരുടെ പ്രവൃത്തികൾ സമുദ്രത്തിന് ദോഷകരമാണെന്നും പരിസ്ഥിതി പ്രവർത്തകർക്ക് പരാതിയുണ്ട്. പുതിയ ഉത്തരവിനെ രാജ്യത്തെ പരിസ്ഥിതി പ്രവർത്തകരും മൽസ്യ തൊഴിലാളികളും സ്വാഗതം ചെയ്തു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഒട്ടേറെ നടപടികൾ ബഹ്‌റൈൻ ഗവണ്മെന്‍റ് അടുത്തിടെ സ്വീകരിച്ചിട്ടുണ്ട്.