മോസ്‌കോ: കൊവിഡിനെതിരെ സുസ്ഥിര പ്രതിരോധശേഷി നൽകുന്ന ആദ്യ വാക്സിൻ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിർ പുടിന്‍ ഔദ്യോഗികമായി പുറത്തിറക്കി. ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനാണിത്. രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്‌തെന്നും തന്റെ പെണ്‍മക്കളില്‍ ഒരാള്‍ ഇതിനകം കുത്തിവെയ്പ് എടുത്തതായും മന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിനിടെ പ്രസിഡന്റ് പ്രഖ്യാപിച്ചു.
തൻ്റെ പെൺമക്കളിൽ ഒരാൾക്ക് വാക്‌സിൻ നൽകിയെന്നാണ് പുടിൻ വ്യക്തമാക്കിയത്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് കണ്ടെത്തിയ വാക്‌സിൻ. പരിശോധനകളിൽ വാക്‌സിൻ കാര്യക്ഷമതയുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. എല്ലാവിധ പരിശോധനകൾക്കും വാക്‌സിൻ വിധേയമാക്കി. വാക്‌സിൻ നൽകിയ മക്കളിൽ ഒരാൾ സുഖമായിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വാക്‌സിൻ ഉൽപ്പാദിപ്പിക്കാൻ വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നദി അറിയിക്കുന്നു. ലോകത്തിന് നിർണായകമാകുന്ന ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ കൊറോണ വൈറസിനെതിരെ ലോകത്ത് ആദ്യമായി വാക്‌സിൻ രജിസ്‌റ്റർ ചെയ്യുന്ന രാജ്യമായി മാറിയിരിക്കുന്നു റഷ്യ. മറ്റ് രാജ്യങ്ങളേക്കാൾ വേഗത്തിലാണ് ഇവിടെ വാക്‌സിൻ പരീക്ഷണം നടന്നത്. മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ വാക്‌സിൻ മനുഷ്യർക്ക് നൽകുകയായിരുന്നു. ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് റഷ്യ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.
വ്യവസ്ഥകളോടെയാണ് റഷ്യ വാക്‌സിന്റെ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത് . ഉത്പാദനം നടക്കുമ്പോള്‍ തന്നെ പരീക്ഷണങ്ങള്‍ തുടരുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രി മിഖായേല്‍ മുറാഷ്‌കോ അറിയിച്ചു. ആരോഗ്യ പ്രവർത്തകർ, ഗുരുതരാവസ്ഥയിലുള്ളവർ, അധ്യാപകർ എന്നിവരിലാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്.
വാക്‌സിൻ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നതു സംബന്ധിച്ച വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിരുന്നു.
ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിൻ്റസ്ബര്‍ഗാണ് വാക്സിൻ്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടത്. അഡിനോവൈറസ് ആസ്പദമാക്കി നിര്‍മിച്ച നിര്‍ജീവ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് വാക്സിൻ തയ്യാറാക്കിയിട്ടുള്ളത്. വാക്സിൻ മനുഷ്യര്‍ക്ക് ദോഷകരമാകാൻ സാധ്യതയില്ലെന്നും ഇദ്ദേഹത്തെ ഉദ്ധരിച്ച് സ്പുട്നിക് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. തനിയെ പെരുകാൻ സാധിക്കുന്ന പദാര്‍ഥങ്ങളെയാണ് ജീവനുള്ളതായി കണക്കാക്കുന്നത്. എന്നാൽ വാക്സിനിലുള്ള തരത്തിലുള്ള പദാര്‍ഥങ്ങള്‍ക്ക് തനിയെ പെരുകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്ത് പത്തോളം വാക്സിനുകള്‍ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്നതിനിടയിലാണ് ഇപ്പോൾ റഷ്യ ഈ ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. ഇപ്പോൾ കോവിഡ് വ്യാപനത്തിൻ്റെ കണക്കുകൾ നോക്കിയാൽ യുഎസിനും ബ്രസീലിനും ഇന്ത്യയ്ക്കും പിന്നിലായി ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള രാജ്യമാണ് റഷ്യ.
വാക്സിൻ ദൗത്യത്തിന് സാമ്പത്തിക സഹായം നല്‍കുന്ന സ്ഥാപനത്തിൻ്റെ തലവൻ കിറിൽ ദിമിത്രേവ്, നേരത്തെ അദ്ദേഹം റഷ്യയുടെ കോവിഡ് വാക്സിൻ ദൗത്യത്തെ ഉപമിച്ചത് യുഎസിനെ പിന്നിലാക്കി ബഹിരാകാശത്ത് മനുഷ്യരെയെത്തിച്ച സ്പുട്നിക് ദൗത്യത്തോടായിരുന്നു. വാക്സിൻ പുറത്തിറക്കുന്നത് ഒരു സ്പുട്നിക് നിമിഷമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.