17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ടി20 ലോകകപ്പ് കിരീടത്തില്‍ വീണ്ടും മുത്തമിട്ട് ഇന്ത്യ. പ്രഥമ കിരീടം മോഹിച്ചെത്തിയ ദക്ഷിണാഫ്രിക്കയെ 7 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ടി20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ.
ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കേ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സിനെ നഷ്ടമായി. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രമെടുത്ത താരത്തെ ജസ്പ്രീത് ബുംറയാണ് പവലിയനിലെത്തിച്ചത്. പിന്നാലെ നായകന്‍ എയ്ഡന്‍ മാര്‍ക്രവും മടങ്ങി. അര്‍ഷ്ദീപിന്റെ പന്തില്‍ മാര്‍ക്രത്തെ വിക്കറ്റ് കീപ്പര്‍ക്ക് പിടി കൊടുക്കുകയായിരുന്നു. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡി കോക്കും ട്രിസ്റ്റണ്‍ സ്റ്റബ്‌സും ദക്ഷിണാഫ്രിക്കയെ മുന്നോട്ടുനയിച്ചു. 70 ല്‍ നില്‍ക്കേ 21 പന്തില്‍ നിന്ന് 31 റണ്‍സെടുത്താണ് സ്റ്റബ്‌സിനെ അക്ഷർ പട്ടേൽ മടക്കി. പിന്നാലെയെത്തിയ ക്ലാസൻ അടിച്ചു കസറിയതോടെ ദക്ഷിണാഫ്രിക്കൻ സ്‌കോര്‍ 12-ാം ഓവറില്‍ നൂറുകടന്നു.
31 പന്തില്‍ നിന്ന് 39 റണ്‍സാണ് ഡി കോക്കിനെ ആർഷദീപ് മടക്കിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ വീണ്ടും സജീവമായി . എന്നാല്‍ പിന്നീടിറങ്ങിയ മില്ലറും ക്ളാസനൊപ്പം അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ ആശങ്കയിലായി. 1 7-ാം ഓവറില്‍ ക്ലാസനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയത് ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ നല്‍കി. 27 പന്തില്‍ നിന്ന് 52 റണ്‍സെടുത്താണ് താരം മടങ്ങിയത്. അടുത്ത ഓവറില്‍ ബുംറ യാന്‍സന്റെ വിക്കറ്റെടുത്തു. പിന്നാലെ രണ്ടോവറില്‍ 20 റണ്‍സ് ലക്ഷ്യം. അര്‍ഷ്ദീപിന്റെ ഓവറില്‍ നാല് റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. അതോടെ അവസാന ഓവറില്‍ 16 റണ്‍സ് ലക്ഷ്യം. ഹാര്‍ദിക് എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ മില്ലര്‍ മടങ്ങി. സൂര്യകുമാറിന്റെ സൂപ്പര്‍ ക്യാച്ചില്‍ കളി മാറി. ഒടുക്കം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് അവസാനിച്ചു.
നേരത്തേ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 176 റണ്‍സെടുത്തു. കോഹ്ലിയുടേയും അക്ഷര്‍ പട്ടേലിന്റേയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. 59 പന്തിൽ 76 റൺസെടുത്ത കോഹ്‌ലിയുടെ ഇന്നിങ്‌സ് ഇന്ത്യൻ സ്‌കോർ ബോർഡിൽ നിർണ്ണായകമായി.