അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തന്റെ പിതാവിന്റെ ചികിത്സയ്ക്കായി സഹായം വേണമെന്നപേക്ഷിച്ച പെൺകുട്ടിയുടെ രക്ഷക്കെത്തി യോഗി സർക്കാർ. ഉത്തർപ്രദേശിലെ മെയിൻപൂരി നിവാസിയായ പ്രതീക്ഷ യാദവ് പ്രീത് എന്ന പെൺകുട്ടി നേരത്തെ മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനോടാണ് സഹായമഭ്യർത്ഥിച്ചിരുന്നത്. എന്നാൽ, അഖിലേഷിന്റെ അവഗണനയെ തുടർന്ന് യോഗി സർക്കാർ രക്ഷക്കെത്തുകയായിരുന്നു.
പെൺകുട്ടിയുടെ പിതാവായ മുലായം സിംഗ് യാദവ് സമാജ്‌വാദി പാർട്ടി പ്രവർത്തകനായതുകൊണ്ടും ഇരുവരും ഒരേ നാട്ടുകാരായതു കൊണ്ടുമാണ് അഖിലേഷ് യാദവിന്റെ സഹായം പ്രതീക്ഷ അഭ്യർത്ഥിച്ചത്. എന്നാൽ, അഖിലേഷിന്റെ ഇടപെടൽ കാണാതായപ്പോൾ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട യു.പി സർക്കാർ കൃത്യസമയത്ത് വേണ്ട നടപടിയെടുക്കുകയായിരുന്നു. യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേശകനായ ശലഭ് മണി ത്രിപാഠിയാണ് പെൺകുട്ടിക്ക് എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തു കൊണ്ട് രംഗത്തെത്തിയത്.
ഉത്തർപ്രദേശ് സർക്കാരിന്റെ നിർദേശമനുസരിച്ച് മുലായം സിംഗ് യാദവിനു ആഗ്രയിലെ ആശുപത്രി അധികൃതർ വേണ്ട ചികിത്സ നൽകുന്നുണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ. ആശുപത്രിയിലെ ഡോക്ടർമാരും നേഴ്സുമാരും പെൺകുട്ടിക്ക് പൂർണ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.