വൃദ്ധനായ കർഷകനെ പോലീസ് മർദിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി വ്യാജ ചിത്രം പങ്കു വെച്ചതിനു പിന്നാലെ സംഭവത്തിനു പിന്നിലെ യഥാർത്ഥ വീഡിയോ പുറത്തു വിട്ട് ബിജെപി. ദില്ലിയിൽ നടക്കുന്ന കാർഷിക ബില്ലുകൾക്കെതിരെയുള്ള കർഷകരുടെ പ്രതിഷേധത്തിനിടെ കർഷകനെ പോലീസ് ലാത്തിയുപയോഗിച്ച് അടിക്കുകയാണെന്ന് തോന്നിപ്പിക്കുന്ന ഫോട്ടോയാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കു വെച്ചിരുന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുൾപ്പെടെ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഷെയർ ചെയ്തിരുന്നു. ഇതിനു പിന്നാലെ, പ്രചരിപ്പിക്കുന്ന ഫോട്ടോയും യാഥാർത്ഥ്യവും എന്ന തലക്കെട്ടോടെ വിവരങ്ങൾ വിശദമാക്കിയും തെളിവുകൾ നിരത്തിയും ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ രംഗത്തു വന്നു.
മാത്രമല്ല, വിശ്വാസയോഗ്യമല്ലാത്ത പാർട്ടി നേതാവാണ് രാഹുൽ ഗാന്ധിയെന്നും കർഷകനെ പോലീസ് മർദിക്കുക പോയിട്ട് ഒന്ന് തൊടുക പോലും ചെയ്തിട്ടില്ലെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണെന്നും അമിത് മാളവ്യ ട്വീറ്റ് ചെയ്തു. അതേസമയം, നിലവിൽ കർഷകർ കാർഷിക ബില്ലുകൾക്കെതിരെയുള്ള ‘ഡൽഹി ചലോ’ മാർച്ച് നിർത്തിവെച്ചിരിക്കുകയാണ്. കാർഷിക ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്രം ഡിസംബർ 3 ന് ചില പഞ്ചാബി കർഷക സംഘടനകളെ ക്ഷണിച്ചിട്ടുണ്ട്.