ദില്ലി: റിപ്പബ്ലിക് ദിനത്തിൽ കാർഷിക ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന മാർച്ച് പൊലീസ് തടഞ്ഞു. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. മാർച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചു.
സിംഘു അതിര്‍ത്തിയില്‍ നിന്ന് പോലീസിന്റെ ബാരിക്കേഡുകള്‍ മറികടന്നാണ് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിച്ചത്. ട്രാക്ടര്‍ ഉപയോഗിച്ച് കര്‍ഷകര്‍ പോലീസ് ബാരിക്കേഡുകള്‍ ഇടിച്ച് നീക്കി. പോലീസ് നിരത്തിയ ട്രക്കുകളും കര്‍ഷകര്‍ നീക്കി.
സിംഘു ത്രിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. പലതരത്തിലുള്ള ആയുധങ്ങളും വാഹനത്തിലുണ്ട്. കര്‍ഷകരുടെ പണിയായുധങ്ങളായ കലപ്പ, വടിവാള്‍, അരിവാള്‍, തൂമ്പ തുടങ്ങിയ കാര്‍ഷിക ആയുധങ്ങളാണ് ട്രാക്ടറുകളില്‍ ഉള്ളത്. റാലിയ്ക്കിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ലെന്ന് കർഷക സംഘടനകൾ പൊലീസിന് മുമ്പ് ഉറപ്പു നൽകിയിരുന്നു
രാവിലെ 9 മണിയോടെ തന്നെ കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് ആരംഭിക്കുകയായിരുന്നു. പലയിടത്തും പോലീസും സമരക്കാരും തമ്മില്‍ നേരിയ തോതില്‍ ഏറ്റുമുട്ടലുണ്ടായി. പോലീസ് വാഹനങ്ങള്‍ സമരക്കാര്‍ തല്ലിത്തകര്‍ത്തതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.