ദില്ലി: ജനുവരി 26 -ലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഒരുവിഭാഗം അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ ഇതുവരെ 84പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ദില്ലി പൊലീസ് റിപ്പോർട്ട് ചെയിതു. കൂടാതെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല, കര്‍ഷക പ്രക്ഷോഭത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്താതിരിക്കാനുള്ള നടപടികള്‍ പൊലീസ് കൂടുതല്‍ ശക്തമാക്കി. അതേസമയം ദില്ലി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് നിരോധനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് നീട്ടുകയും ചെയിതു.
ഹരിയാനയിലെ അംബാല, കുരുക്ഷേത്ര, യമുന നഗര്‍, കര്‍ണാല്‍, ഹിസര്‍, സിന്ധ്, കൈതല്‍, പാനിപ്പത്ത്, റോഹ്തഗ്, ഭിവാനി, ഛര്‍കി ദാദ്രി, ഫത്തേഹബാദ്, റിവാറി,സോനിപത്, പല്‍വാല്‍ തുടങ്ങിയ ഇടങ്ങളില്‍ ഇന്റര്‍നെറ്റും വോയിസ് കോള്‍ സൗകര്യവും വിച്ഛേദിച്ചു. കഴിഞ്ഞദിവസത്തെ കര്‍ഷകരുടെ ആഹ്വാനത്തെ തുടര്‍ന്ന് നിരവധിപേര്‍ ദില്ലി അതിര്‍ത്തികളിലേക്ക് എത്തിയിരുന്നു. ഇതോടെയാണ് റോഡുകള്‍ ബ്ലോക്ക് ചെയ്തും ഇന്റര്‍നെറ്റ് വിച്ഛേദിച്ചും പൊലീസ് നടപടി ശക്തമാക്കിയത്. നാളെ വൈകുന്നേരം അഞ്ചുവരെയാണ് നിരോധനം.