മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ താമസിച്ച 22 ബംഗ്ലാദേശ് പൗരൻമാർ മഹാരാഷ്ട്രയിൽ അറസ്റ്റിൽ. പാർഘർ ജില്ലയിലെ രജോഡി ഗ്രാമത്തിൽനിന്ന് ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് 12 സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെ അറസ്റ്റ് ചെയ്തത്.
തീവ്രവാദ വിരുദ്ധ സെൽ, ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റ് എന്നിവരുടെ സംയുക്ത നടപടിയിലായിരുന്നു അറസ്റ്റ്. ഇന്ത്യൻ പാസ്പോർട്ട് ആക്ട് 1927, വിദേശ പൗരൻമാർക്കുളള 1946 ലെ നിയമം എന്നിവ പ്രകാരം പിടിയിലായവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.
അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൈയിൽ യാതൊരു രേഖകളും ഉണ്ടായിരുന്നില്ലെന്നും ബംഗ്ലാദേശ് അതിർത്തിഗ്രാമമായ ജെസോർ, ശന്താകിറ ജില്ലകളിൽനിന്നുള്ളവരാണ് ഇവരെന്നും പോലീസ് അറിയിച്ചു.