ബ്രിജ്‍ടൗൺ : വെസ്റ്റിൻഡീസ് പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിൽ വെസ്റ്റിൻഡീസിനെ എറിഞ്ഞൊതുക്കി ഇന്ത്യൻ ബൗളർമാർ. ആദ്യം ബാറ്റു ചെയ്ത വിൻഡീസിനു 23 ഓവറിൽ വെറും 114 റൺസെടുക്കാനേ സാധിച്ചുള്ളൂ. പുടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വിൻഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, മൂന്നു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഹാർദിക് പാണ്ഡ്യ, ഷാർദുൽ ഠാക്കൂർ, അരങ്ങേറ്റക്കാരൻ മുകേഷ് കുമാർ എന്നിവരാണ് വിൻഡീസ് ബാറ്റിങ് നിരയെ തച്ച് തകർത്തത്.
മൂന്നാം ഓവറിൽ ഓപ്പണർ കൈൽ മയേഴ്സിന്റെ (9 പന്തിൽ 2) വിക്കറ്റ് വീഴ്ത്തി ഹാർദിക് പാണ്ഡ്യയയാണ് വിൻഡീസ് പതനത്തിന് തുടക്കമിട്ടത്. പവർപ്ലേ അവസാനിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലായിരുന്നു വിൻഡീസ്. നാലാമനായി ഇറങ്ങിയ ഷായ് ഹോപ്പിന്റെ (45 പന്തിൽ 43) പ്രതിരോധമാണ് വിൻഡീസിനെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ഹോപ് ഉൾപ്പെടെ നാലു പേർ മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്നത്.