കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് എംഎൽഎ ജാക്കിർ ഹുസെയ്നിന്റെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പത്ത് കോടിയിലധികം വരുന്ന പണം പിടിച്ചെടുത്തു. കൊൽക്കത്തയിലെ മുർഷിദാബാദിലുള്ള വസതിയിലായിരുന്നു റെയ്ഡ്.
ആകെ 10.90 കോടി രൂപ എംഎൽഎയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഇന്നും ഇന്നലെയുമായി 28 ഇടങ്ങളിൽ ആദായനികുതി വകുപ്പ് വ്യാപക പരിശോധന നടത്തിയിരുന്നു.
അതേസമയം ഹുസെയ്നിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ പണം കച്ചവട ആവശ്യങ്ങൾക്കായി സ്വരുക്കൂട്ടിയതാണെന്നാണ് പാർട്ടി വക്താവിന്റെ ന്യായീകരണം. തൃണമൂലിൽ ചേരുന്നതിന് മുമ്പ് ഹുസെയ്നിന് ബീഡി വ്യവസായം ഉണ്ടായിരുന്നെന്നും തൊഴിലാളികൾക്ക് വേതനം കൊടുക്കാനായി സ്വരൂപിച്ച തുകയാകാം ആദായനികുതി വകുപ്പ് പിടിച്ചെടുത്തതെന്നും തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് ന്യായീകരിച്ചു.