ദില്ലിയിൽ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും കനത്ത മഴ തുടരുന്നതിനിടെ ഇന്ന് നഗരത്തിലെ വെള്ളക്കെട്ടിൽ മൂന്നുപേര്‍ മുങ്ങിമരിച്ചു. വടക്കന്‍ ദില്ലിയിലെ എസ്.പി. ബദലിയുള്ള അണ്ടര്‍പാസിലാണ് ഇന്ന് ഉച്ചതിരിഞ്ഞ് രണ്ട് ആണ്‍കുട്ടികള്‍ മുങ്ങിമരിച്ചത്. ഇതിൽ ഒരു കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. തെക്കുകിഴക്കന്‍ ദില്ലിയിലെ ഓഖ്‌ലയിലെ അണ്ടര്‍പാസിലെ വെള്ളക്കെട്ടില്‍ ഒരു സ്‌കൂട്ടർ യാത്രക്കാരനും മുങ്ങിമരിച്ചു.
സിര്‍സാപുരില്‍ മെട്രോയ്ക്ക് സമീപമുള്ള അണ്ടര്‍പാസിലാണ് രണ്ട് ആണ്‍കുട്ടികള്‍ മുങ്ങിമരിച്ചത്. കനത്ത മഴയിൽ മൂന്നടിയോളമാണ് ഇവിടെ വെള്ളം പൊങ്ങിയത്. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ വീണ്ടെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത് .മരിച്ച കുട്ടികളില്‍ ഒരാള്‍ സിര്‍സാപുര്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് .കുട്ടികള്‍ കുളിക്കുമ്പോഴാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
ഓഖ്‌ല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സ്‌കൂട്ടർ യാത്രക്കാരൻ മുങ്ങി മരിച്ചത്. കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് സംഘം വെള്ളക്കെട്ടില്‍ നിന്ന് അബോധാവസ്ഥയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ പുറത്തെടുത്തു. എയിംസ് ട്രോമാ കെയറില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
അതെ സമയം കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞദിവസം വസന്തവിഹാറില്‍ മതില്‍ തകര്‍ന്ന് മരിച്ച മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് പുറത്തെടുത്തു.