ലക്നൗ: ഹത്രാസ് ദുരന്തത്തിൽ മരിച്ചവരിൽ ഭൂരിഭാഗം പേരെയും തിരിച്ചറിഞ്ഞതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ഉത്തർപ്രദേശിലെ ഹത്രാസിൽ സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 116 പേരാണ് മരിച്ചത്. നൂറുകണക്കിനാളുകൾ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ സത്സംഗിനെത്തിയിരുന്നു.
സത്സംഗിന്റെ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തതായാണ് വിവരം. മുഖ്യ സംഘാടകൻ ഭോലെ ബാബയ്‌ക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മണിപ്പൂരി ജില്ലയിലെ രാം കുതിർ ചാരിറ്റബിൾ ട്രസ്റ്റിൽ പോലീസ് ഇയാൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൊല്ലപ്പെട്ട 116 പേരിൽ 7 കുട്ടികളും ഒരു പുരുഷനും ബാക്കിയുള്ളവർ സ്ത്രീകളുമാണെന്ന് ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗ് പറഞ്ഞു. ശേഷിക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അപകടസ്ഥലം സന്ദർശിച്ചേക്കും. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.