ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ കൊലപ്പെടുത്തിയ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള(PS Sreedharan Pillai In Ranjit Srinivasan Home). രഞ്ജിത്തിന്റെ അമ്മയും ഭാര്യയുമായിഅദ്ദേഹം ഏറെ നേരം സംസാരിച്ചു. ശേഷം കുടുംബത്തെ ആശ്വസിപ്പിച്ച് പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്താണ് ഗവർണർ മടങ്ങിയത്. പത്തനംതിട്ടയിലെ പരുമലയിൽ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു അദ്ദേഹം ആലപ്പുഴയിൽ എത്തിയത്.
ഗോവ ഗവർണറുടെ വാക്കുകൾ ഇങ്ങനെ:
“രഞ്ജിത്തുമായി തനിക്ക് വളരെക്കാലത്തെ ബന്ധമുണ്ട്. പൊതു പ്രവർത്തകൻ, അഭിഭാഷകൻ എന്നീ നിലകളിൽ അടുത്ത ബന്ധമുണ്ട്. സുഹൃത് ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ എത്തിയത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്തിന്റെ കൊലപാതകം ദൗർഭാഗ്യകരമാണെന്നും” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം അഭിഭാഷകനായ രഞ്ജിത്തിനെ കഴിഞ്ഞ ഡിസംബർ 19 നാണ് പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ ക്രൂരമായി കൊലപ്പെടുത്തിയത്. എന്നാൽ ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസനെ വധിക്കുന്നതിന് മുമ്പ് ആദ്യം വധിക്കാനായി പ്രതികള്‍ തീരുമാനിച്ചത് ഷാന്‍ വധക്കേസിലെ മുഖ്യപ്രതിയും ആസൂത്രകനുമായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രസാദിനെ. പ്രസാദിനെ കിട്ടാതായതോടെ മറ്റൊരു ആര്‍എസ്എസ് നേതാവിനെയും കൊലയാളി സംഘം തേടിപ്പോയി. ആ ശ്രമവും പരാജയപ്പെട്ടതോടെയാണ് താരതമ്യേന സുരക്ഷിതമായി എളുപ്പത്തില്‍ കൃത്യം നിര്‍വഹിക്കാന്‍ കഴിയുന്ന രണ്‍ജിത് ശ്രീനിവാസന്റെ വീട്ടിലേക്ക് പ്രതികള്‍ എത്തുന്നത്. കേസില്‍ മുഖ്യ ആസൂത്രകരായ രണ്ട് എസ്ഡിപിഐ നേതാക്കള്‍ ഉള്‍പ്പടെ 23 പേരാണ് പിടിയിലായത്.