സെൻ കുമാറിന്റെ ഈ പ്രകോപനം മാധ്യമപ്രവർത്തനത്തിന് എതിരയുള്ള കടന്നു കയറ്റമാണെന്ന് പ്രസ് ക്ലബ് ഭാരവാഹികൾ ആരോപിച്ചു. വെള്ളാപ്പള്ളിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഡിജിപി ആയിരുന്നപ്പോള്‍ എന്തുകൊണ്ട് താങ്കള്‍ അന്വേഷിച്ചില്ല, താങ്കളെ ഡിജിപി ആക്കിയത് അബദ്ധമായിപ്പോയി എന്ന് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞല്ലോ- അതിനോടുള്ള പ്രതികരണം എന്താണ്?.. എന്നായിരുന്നു കലാപ്രേമി പത്രത്തിന്റെ പ്രതിനിധിയായ കടവിൽ റഷീദ് ചോദിച്ചത്. ഇത് കേട്ടതോടെ പ്രകോപിതനായ സെൻകുമാർ ‘പേര് ആദ്യം പറയൂ, മദ്യപിച്ചിട്ടുണ്ടോ’ എന്നു ആക്രോശിക്കുകയായിരുന്നു. അക്രഡിറ്റഡ് ജേണലിസ്റ്റ് ആണെന്ന് അറിയിച്ച ശേഷവും സെന്‍കുമാര്‍ തട്ടിക്കയറി. ‘ധൈര്യമുണ്ടെങ്കില്‍ ഇവിടെ വന്ന് ചോദിക്കൂ’ എന്നു ഭീഷണിപ്പെടുത്തി. അത് ഏറ്റെടുത്ത് കടവില്‍ റഷീദ് മുന്നോട്ടുവന്നു,.ചോദ്യങ്ങളോട് ഉത്തരം പറയാതെ ഇങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ താങ്കളുടെ സംസാരവും പ്രവൃത്തിയും കേട്ടാല്‍ മദ്യപിച്ചിട്ടുണ്ടെന്നു തോന്നും എന്നായിരുന്നു സെൻകുമാറിന്റെ പരിഹാസം. മാത്രമല്ല, സെൻകുമാറിന് ഒപ്പം വന്നവർ ഗുണ്ടകളെപ്പോലെയാണ് പിന്നീട് പെരുമാറിയത്. റഷീദിനെ കൈയേറ്റം ചെയ്യുകയും ഹാളിനു പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു. തള്ളി പുറത്താക്കാന്‍ ശ്രമിച്ചത് തടയാൻ പോലും സംസ്ഥാന പൊലീസ് മേധാവി ആയിരുന്ന സെൻകുമാർ ശ്രമിച്ചില്ല എന്നതും അത്യന്തം പ്രതിഷേധാർഹമാണെന്നും റഷീദിനെതിരേയുള്ള മോശം പെരുമാറ്റത്തിലും കൈയേറ്റത്തിലും സെൻകുമാർ മാപ്പു പറയണമെന്നും തിരുവനന്തപുരം പ്രസ്ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടു . സംഭവത്തിൽ കടവിൽ റഷീദിന് പൂർണ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രസ് ക്ലബ് സെക്രട്ടറി സാബു തോമസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.