കൊച്ചി: എറണാകുളം കളമശ്ശേരിയിൽ സുഹൃത്തുക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് അവരുടെ വീട്ടിലറിയിച്ചതിന് സംഭവത്തിൽ പ്രതികളായ ഏഴുപേർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു. കളമശ്ശേരി പൊലീസാണ് സംഭവത്തിൽ കേസെടുത്തത്.
പ്രതികളിലൊരാൾ മൊബൈലിൽ പകർത്തിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. മർദ്ദിച്ചവരിൽ ഒരാളൊഴികെ മറ്റുള്ളവർ പ്രായപൂർത്തിയാവാത്തവരാണ്. ഇവരുടെ മാതാപിതാക്കളെയും പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തുയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചതിന്റെ പ്രതികാരമാണ് മർദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നതെങ്കിലും പ്രണയവുമായി ബന്ധപ്പെട്ട വിഷയങ്ങളും മർദനത്തിന് കാരണമായെന്ന് വീഡിയോയിലെ സംസാരത്തിൽ വ്യക്തമാണ്. മർദനമേറ്റ കുട്ടിക്കും മർദിച്ചവർക്കും പ്രായപൂർത്തി ആവാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്.
ഒഴിഞ്ഞ കെട്ടിടത്തിന്റെ മുകളിൽ ഏഴു പേർ ചേർന്നാണ് പതിനേഴുകാരനെ മർദിച്ചത്. മുഖത്തും അടിവയറ്റിലുമടക്കം കുട്ടികൾ മർദിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ഓരോരുത്തരും മാറിമാറിയാണ് കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്. മർദനത്തിന് ശേഷവും ഉപദ്രവം തുടർന്ന സംഘം കുട്ടിയെ ഡാൻസ് കളിപ്പിക്കുകയും മെറ്റലിന് മുകളിൽ നിർത്തുകയും ചെയ്തു. മര്‍ദനമേറ്റ പതിനേഴുകാരന്‍ നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.