കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ നാല് ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച്ച വരെയാണ് കസ്റ്റഡി കാലാവധി. കസ്റ്റഡി സമയത്ത് ബന്ധുക്കളെ കാണാൻ അനുമതിയുണ്ട്. അതേസമയം നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് സ്വപ്ന കോടതിയെ അറിയിച്ചു. എന്നാല്‍, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസിൽ മൂന്നാം പ്രതി സന്ദീപ് നായർക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് സന്ദീപ് നായർക്ക് ജാമ്യം അനുവദിച്ചത്. 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജാമ്യം ലഭിച്ചെങ്കിലും എൻഐഎ ചുമത്തിയ യുഎപിഎ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ സന്ദീപിന് ഇപ്പോള്‍ പുറത്തിറങ്ങാൻ കഴിയില്ല.
അതേസമയം, കേസിലെ ഒമ്പത് പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ ആദായനികുതി വകുപ്പിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.