തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4351 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3730 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 351 കേസുകൾ ഉറവിടമറിയാത്തതാണ്. 71 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വാക്കുകൾ…
കോവിഡ് ബാധ വളരെക്കൂടിയ ദിവസമാണിന്ന്. 4531 പേർക്കാണ് ഇന്ന് രോഗം. ഇതു വളരെ ആശങ്കാജനകമാണ്. ഇന്ന് പത്ത് പേരാണ് മരിച്ചത്. 34314 പേരാണ് നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇന്നത്തെ കണക്കിൽ സമ്പർക്കം മൂലം രോഗബാധയുണ്ടായത് 3730 പേർക്കാണ്. ഉറവിടം അറിയാത്ത 351 കേസുകളുമുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ ആരോഗ്യപ്രവർത്തകർ 71 പേരാണ് . കഴിഞ്ഞ 24 മണിക്കൂറിൽ 45730 സാംപിളുകൾ പരിശോധിച്ചു. അതിലാണ് 4531 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗവിമുക്തരായത് 2737 പേരാണ്. രോഗബാധയുടെ തീവ്രത തിരുവനന്തപുരത്താണ് അതിശക്തമായിട്ടുള്ളത്.
ഇന്ന് 820 പേർക്ക് തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. അതിൽ 721 ഉം സമ്പർക്കം വഴിയാണ് രോഗം. ഉറവിടം വ്യക്തമല്ലാത്ത 83 പേരും ഉണ്ട്. തലസ്ഥാന ജില്ലയെ സംബന്ധിച്ച് രോഗനിയന്ത്രണപ്രവർത്തം ഏറെ ശക്തമാക്കിയെങ്കിലും വ്യാപനം കുറയുന്നില്ല. ആറ് ജില്ലകളിൽ മുന്നൂറിന് മുകളിലാണ് കൊവിഡ് കേസുകൾ. കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസർകോട് 319. തിരുവനന്തപുരം ജില്ലയിലെ മറ്റൊരു പ്രത്യേകത ഉറവിടം വ്യക്തമല്ലാത്ത കേസ് വർധിക്കുന്നുവെന്നതാണ്.
കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം ശക്തമാണ്. ഇന്നലെ 468 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ 161 പേരും കോഴിക്കോട് നഗരപരിധിയിലുള്ളവരാണ്. ഇന്നത്തെ എണ്ണം 545 ആണ്. സമ്പർക്ക വ്യാപനം കൂടുതലുള്ളതും കോർപ്പറേഷനിലാണ്. സെൻട്രൽ മാർക്കറ്റ് ക്ലസ്റ്ററിൽ 180 പേർക്ക് രോഗം സ്ഥിരീകരിച്ചു. വടകര എടച്ചേരിയിലെ തണൽ അഗതിമന്ദിരത്തിൽ നൂറിലേറെ അന്തേവാസികൾക്ക് രോഗമുണ്ടായി. ഇവിടുത്തെ അന്തേവാസികൾ പ്രായമായവരും മറ്റു അസുഖങ്ങളുള്ളവരുമാണ്. കോഴിക്കോട് മെഡി.കോളേജിൽ നിന്നും പ്രത്യേക ടീമിനെ ഇവിടെ വിന്യസിച്ചു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വയനാട്ടിൽ ഹൗസ് സർജൻമാരുടെ കുറവുള്ളതിനാൽ മേപ്പാടി വിംഎസ് മെഡിക്കൽ കോളേജിൽ പകുതി ഹൗസ് സർജൻമാരുടെ സേവനം ഡിഎംഒയ്ക്ക് വിട്ടുനൽകും, കണ്ണൂർ ജില്ലയിൽ അഞ്ചരക്കണ്ടിയിലെ പ്രത്യേക കൊവിഡ് ചികിത്സാകേന്ദ്രത്തിന് പുറമേ നാല് സർക്കാർ ആശുപത്രിയിലും പന്ത്രണ്ട് സ്വകാര്യ ആശുപത്രിയിൽ പത്ത് സിഎഫ്എൽടിസിയിലുമായി ചികിത്സ നടക്കുന്നു.