മുംബൈ∙ മഹാരാഷ്ട്രയിലെ ലോണോവാലയിൽ ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ കുടുംബത്തിലെ ഒരാൾ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. കാണാതായ ഒൻപതു വയസ്സുകാരിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണം നാലായത്. അപകടത്തിൽപ്പെട്ട നാലു വയസ്സുകാരിക്കായുള്ള തിരച്ചിൽ തുടരുകയാണ്. പുനെ സ്വദേശികളായ ഷാഹിസ്ത അൻസാരി (36), അമീമ അൻസാരി (13), ഉമേര അൻസാരി (8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അദ്‌നാൻ അൻസാരി (4), മരിയ സയ്യദ് (9) എന്നിവരെയാണ് കാണാതായത്. പൂനെ സിറ്റിയിലെ സയ്യദ് നഗർ പ്രദേശത്താണ് കുടുംബം താമസിക്കുന്നത്.
മുംബൈയിൽനിന്ന് അവധിയാഘോഷിക്കാൻ എത്തിയ ഏഴംഗ കുടുംബമാണ് ദുരന്തത്തിനിരയായത്. പുലർച്ചെ മുതൽ പെയ്ത കനത്ത മഴയിൽ തടയണ നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് അപ്രതീക്ഷിതമായി കൂടിയതാണ് ദുരന്തത്തിലേക്ക് വഴി വച്ചത്. ജലനിരപ്പ് ഉയർന്നതോടെ വെള്ളച്ചാട്ടത്തിനു നടുവിലെ പാറയിൽ കുടുങ്ങിയ കുടുംബത്തിന്റെ വിഡിയോ ദൃശ്യങ്ങൾ നേരത്തെ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സഹായത്തിനായി നിലവിളിച്ച കുടുംബാംഗങ്ങൾ അവിടെനിന്നു കരയിലേക്കെത്താൻ ശ്രമിക്കുന്നതിനിടെയാണ് മലവെള്ള പാച്ചിലിൽ പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരും പോലീസും സംഭവസ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കനത്ത മലവെള്ള പാച്ചിലിൽ രക്ഷാശ്രമം വിഫലമാകുകയായിരുന്നു.