ലഡാക്ക് : സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ലഡാക്കിലെ ന്യോമ-ചുഷുൽ മേഖലയിലെ നിയന്ത്രണ രേഖയ്ക്ക്സമീപമുള്ള ഷിയോക് നദി മുറിച്ചുകടക്കുന്നതിനിടെയാണ് ടി–72 ടാങ്ക് ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം. പരിശീലനത്തിനിടെ നദിയിൽ പെട്ടെന്ന് ജലനിരപ്പ് വർധിക്കുകയായിരുന്നു. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
നിർഭാഗ്യകരമായ അപകടത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ദുഃഖം രേഖപ്പെടുത്തി.
ലഡാക്കിൽ നദിക്ക് കുറുകെ ടാങ്ക് കയറുന്നതിനിടെയുണ്ടായ നിർഭാഗ്യകരമായ അപകടത്തിൽ നമ്മുടെ ധീരരായ അഞ്ച് ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ധീരരായ സൈനികർ രാജ്യത്തിന് നൽകിയ മാതൃകാപരമായ സേവനം നാം ഒരിക്കലും മറക്കില്ലെന്നും ദുഃഖത്തിൻ്റെ ഈ വേളയിൽ രാജ്യം അവരുടെ കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.